
പാലാ: ജോസ് കെ. മാണി നയിക്കുന്ന ജനകീയ യാത്രാ ഉദ്ഘാടന വേദിയിൽ മാണി സി.കാപ്പനെതിരെ ആഞ്ഞടിച്ച് സി.പി.എം, എൻ.സി.പി. നേതാക്കൾ. വഞ്ചകനും ചതിയനുമാണ് കാപ്പനെന്നും അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാപ്പന്റെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നും യാത്ര ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ പറഞ്ഞു.
കൂടുവിട്ട് കൂടുമാറുന്ന മാണി സി. കാപ്പൻ ഇത്തവണ കാലേകൂട്ടി അച്ചാരം വാങ്ങി കച്ചവടം നടത്തിയാണ് യു.ഡി.എഫ് ക്യാമ്പിൽ എത്തിയത്. മാണി സി. കാപ്പന്റെ ചതി ഇടതു മുന്നണി ഒരിക്കലും അംഗീകരിക്കില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തകർന്നുപോകുമെന്നാണ് കാപ്പൻ കരുതിയത്. യു.ഡി.എഫുമായി നേരത്തേ ഉണ്ടാക്കിയ ബന്ധത്തെ തുടർന്നാണ് രമേശ് ചെന്നിത്തലയും പി. ജെ ജോസഫും കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് മുൻകൂട്ടി പറഞ്ഞത്. ഇടതുമുന്നണിയെ ഇങ്ങനെയൊന്നും ആർക്കും തകർക്കാൻ പറ്റില്ല . തന്നെ ജയിപ്പിച്ച ഇടതുമുന്നണിയോടോ മുഖ്യമന്ത്രിയോടോ ഒരു വാക്കു പോലും പറയാതെ, ഒരു നാടിനെ ആകെ അവഗണിച്ചുകൊണ്ടാണ് കാപ്പൻ യു.ഡി.എഫിലേക്ക് ചേക്കേറിയതെന്നും വാസവൻ പറഞ്ഞു. പാലായിൽ ഇടതുമുന്നണിയെ വെല്ലാൻ ആർക്കും കഴിയില്ല. യഥാർത്ഥ കേരള കോൺഗ്രസ് ജോസ് കെ. മാണി നയിക്കുന്ന പാർട്ടിയാണ്. പാർട്ടിയും ചിഹ്നവും കൊടിയും ചെയർമാൻ സ്ഥാനവും ജോസ് കെ. മാണിക്കാണ് നിയമപരമായി ലഭിച്ചതെന്നും വാസവൻ ചൂണ്ടിക്കാട്ടി.
യു.ഡി. എഫ്. യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി 'പാമ്പാടി രാജൻ ' എന്ന ആനയോടാണ് കാപ്പനെ ഉപമിച്ചതെന്നും ഈ രാജനെ എന്നന്നേയ്ക്കുമായി തളയ്ക്കുന്ന പാപ്പാനായിരിക്കും ജോസ്. കെ. മാണിയെന്നും എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മൈലാടൂർ പറഞ്ഞു.
ഇടതുമുന്നണി സർക്കാരിന്റേത്
ജനകീയമുഖം:
ജോസ് കെ. മാണി
ഇടതുമുന്നണി സർക്കാരിന്റെ ജനകീയമുഖം പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനാണ് ജനകീയ യാത്രയുമായി താൻ രംഗത്തുവന്നിട്ടുള്ളത് ജോസ് കെ. മാണി പറഞ്ഞു. പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഇടതു സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അതുകൊണ്ടുതന്നെ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജോസ് . കെ. മാണി തുടർന്നു. കോട്ടയം ജില്ലയിലെ പ്രമുഖ ഇടതു മുന്നണി നേതാക്കളും നിരവധി ജനപ്രതിനിധികളും ജനകീയ യാത്രയെ വരവേൽക്കാനെത്തിയിരുന്നു.