dragon-fruit

ചങ്ങനാശേരി: പിങ്ക് നിറവും മുട്ടയുടെ ആകൃതിയും ചെതുമ്പൽ പോലെ തൊലിയുമുള്ള ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴം മാളുകളിൽ നിന്നിതാ വഴിവക്കിലേക്കുമിറങ്ങി. വഴിവക്കിൽ വിൽക്കാൻ വച്ചിരിക്കുന്നതു കണ്ടാൽ കൗതുകത്തോടെ നോക്കാത്തവരായി അധികമാരുമുണ്ടാവില്ല.

കള്ളിച്ചെടികളെപ്പോലെ ഇലകളില്ലാതെ പറ്റിപ്പിടിച്ചു വളരുന്ന ചെടിയാണിത്. പഴം കഴിക്കുമ്പോൾ പ്രത്യേക രുചിയില്ല, സാലഡ്, മിൽക്ക് ഷെയ്ക്ക് എന്നിവയ്ക്കാണ് കൂടതൽ ഉപയോഗിക്കുന്നത്. ഉള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. പഴം മുറിച്ചാൽ ഉള്ളിൽ നല്ല വെള്ള നിറമാണ്. പ്രധാനമായും മൂന്നു തരത്തിലുള്ള ഡ്രാഗൺ പഴങ്ങളിൽ ഏറ്റവും സാധാരണയായി കാണുന്നത് ചുവപ്പു നിറമുള്ളതാണ്. കാഴ്ചയിൽ കൗതുകം തോന്നി വാങ്ങാമെന്നു വിചാരിച്ചാൽ കൈ പൊള്ളും. സ്ഥലവും സാഹചര്യവുമനുസരിച്ച് വഴിയോരത്ത് 240, 220 രൂപയും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും 340 രൂപയുമാണ് വില. ഒരു കായ്ക്ക് അരക്കിലോയോളം തൂക്കമുണ്ടാകും. കൗതുകം കൊണ്ട് വാങ്ങിയാലും വിലക്കൊത്ത രുചിയില്ലെന്നത് കഴിക്കുമ്പോഴേ അറിയൂ.

ഇപ്പോൾ കൃഷി കേരളത്തിലും

ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഇപ്പോൾ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മൂവാറ്റുപുഴ, പാലോട്, പെരുമ്പാവൂർ, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ കൃഷിയുണ്ട്. വർഷത്തിൽ രണ്ടരമാസമാണ് നാട്ടിൽ ഇവയുടെ സീസൺ. ജനുവരി ആദ്യം മുതൽ മാർച്ച് ആദ്യത്തോടെ സീസൺ അവസാനിക്കും.

കൊവിഡ് മൂലം കഴിഞ്ഞ വർഷം വിപണി ലഭിച്ചില്ല. സീസൺ അവസാനിക്കാറായതോ
ടെ അനക്കം വച്ചു തുടങ്ങിയിട്ടുണ്ട്.

- നൗഷാദ്, സുഹൈൽ വ്യാപാരികൾ.


ആരോഗ്യഗുണങ്ങൾ

 പ്രമേഹ രോഗികൾക്ക് കഴിക്കാം
 വൈറ്റമിൻ സി, അയൺ പോഷകങ്ങൾ ധാരാളം
 മഗ്‌നേഷ്യം മസിൽ വളർച്ചയ്ക്ക് സഹായിക്കും
 രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങൾ
 കൊളസ്‌ട്രോളും അമിതഭാരവും കുറയ്ക്കും
 ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്