അയ്മനം: അയ്മനത്ത് ജനവാസ കേന്ദ്രത്തിൽ മാലിന്യ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. നേരത്തെ ചാക്കിൽക്കെട്ടി മാലിന്യം തള്ളിയിരുന്ന സ്ഥലത്ത് തന്നെയാണ് ഇപ്പോൾ മാലിന്യ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. നാട്ടുകാർ പ്രതിഷേധിച്ചിട്ടും പഞ്ചായത്ത് അധികൃതർ യൂണിറ്റ് മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. അയ്മനം ഇളംകാവ് ഭാഗത്താണ് തുമ്പൂർമുഴി മാതൃകയിൽ മാലിന്യ സംസ്‌കരണ യൂണിറ്റ് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്. നൂറ് കണക്കിന് വീടുകളാണ് ഇവിടെയുള്ളത്. പ്രദേശത്ത് നേരത്തെ ചാക്കിൽക്കെട്ടി മാലിന്യം തള്ളിയിരുന്നത് വ്യാപകമായിരുന്നു. മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച പഞ്ചായത്ത് അതിന് പകരം ഇവിടെ തുമ്പൂർമുഴി മാതൃകയിൽ മാലിന്യ യൂണിറ്റ് സ്ഥാപിക്കുകയാണ് ചെയ്തത്. തരം തിരിച്ച മാലിന്യങ്ങൾ മാത്രം ശേഖരിച്ച് സംസ്‌കരിക്കേണ്ട യൂണിറ്റിൽ പക്ഷേ മാലിന്യങ്ങൾ ചാക്കിൽക്കെട്ടി തള്ളുകയാണെന്നും പരാതിയുണ്ട്.
മുക്കുപൊത്തണം
മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധമാണ് പ്രദേശമാകെ. മാലിന്യം കൃത്യമായി സംസ്‌കരിക്കാൻ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതർ തങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.