
220 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തി നാല് വയസുകാരി. ലില്ലി വൈൽഡർ എന്ന കൊച്ചുമിടുക്കിയാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. ഇതുവഴി 22 കോടി വർഷങ്ങൾക്ക് മുമ്പുള്ള ദിനോസറുകൾ എങ്ങനെയാണ് നടന്നിരുന്നതെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താനാകും.
അച്ഛൻ റിച്ചാർഡിന്റെ കൂടെ സൗത്ത് വെയിൽസിലെ ബാരിക്കടുത്തുള്ള കടൽത്തീരത്ത് നടക്കുമ്പോഴാണ് ലില്ലി വൈൽഡർ 10 സെന്റിമീറ്റർ നീളമുള്ള ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തിയത്.ഉടൻ തന്നെ പിതാവിന് ഇക്കാര്യം കാണിച്ചുകൊടുത്തു. അദ്ദേഹമാണ് അധികൃതരെ വിവരമറിയിച്ചത്.
വെയിൽസ് മ്യൂസിയത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കാൽപ്പാടുകൾ ഇവിടെനിന്ന് കാർഡിഫിലെ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റും. ബ്രിട്ടനിൽ ഒരു ദശാബ്ദത്തിനിടെ കണ്ടെത്തിയതിൽ ഏറ്റവും കൃത്യതയുള്ള അടയാളമാണിത്.