
ന്യൂഡൽഹി: കർഷക ക്ഷേമ പദ്ധതികൾക്കായി പെട്രോളിയം ഉത്‌പന്നങ്ങൾക്ക് അടക്കം സെസ് ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാൽ ഇവയുടെ എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാൽ വില കൂടില്ല.
സ്വർണം, വെളളി കട്ടികൾക്ക് 2.5 ശതമാനവും മദ്യത്തിന് 100 ശതമാനവും സെസ് ഏർപ്പെടുത്തി. ക്രൂഡ് പാം ഓയിലിന് 17.5 ശതമാനം, സോയാബീന് 20%, സൂര്യകാന്തി എണ്ണയ്ക്ക് 20%, ആപ്പിളിന് 35%, കൽക്കരിക്കും ലിഗ്നൈറ്റിനും 1.5% യൂറിയ അടക്കമുളള നിർദ്ദിഷ്‌ട വളങ്ങൾക്ക് 5%, പയറിന് 40%, കാബൂളി കടലയ്‌ക്ക് 30%, ബംഗാൾ കടല-50%, പരിപ്പ് -20%, പരുത്തി-5 % എന്നിവയ്ക്കും സെസ് ഏർപ്പെടുത്തി. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാൽ ഇതിൽ ഭൂരിപക്ഷത്തിനും ഏർപ്പെടുത്തിയിട്ടുളള സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.