
2006ൽ 40,000 കോടി രൂപയായിരുന്നു കേരളത്തിന്റെ കടഭാരം. 2011ൽ അത് 82,000 കോടി രൂപയായി. 2016ൽ 1.6 ലക്ഷം കോടിയായി മാറി. ഇപ്പോൾ അത് 3.3 ലക്ഷം കോടി രൂപയാണ്. സംസ്ഥാന സർക്കാരിന് വായ്പ എടുക്കാനുള്ള പരിധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്. അതിന് അപ്പുറം വായ്പ എടുക്കാൻ കഴിയില്ല. ഓരോ അഞ്ചു വർഷം കഴിയുമ്പോഴും ഈ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. കടം താങ്ങാനാവുന്നതാണോ എന്ന് പരിശോധിക്കാൻ നിയതമായ സാമ്പത്തിക ശാസ്ത്ര മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡം അനുസരിച്ച്  സംസ്ഥാനത്തിന്റെ കടം താങ്ങാവുന്നതാണോയെന്ന പരിശോധന ഇപ്പോൾ വിവാദമായ സി.എ.ജി റിപ്പോർട്ടിൽ തന്നെ നടത്തിയിട്ടുണ്ട്. അതിന്റെ 46ാമത്തെ പേജിൽ 2015 -16 മുതൽ 2018-19 വരെയുള്ള വളർച്ചാ നിരക്കും പലിശ നിരക്കും പരിശോധിച്ച് ഡോമർ രീതി പ്രകാരം കടഭാരം പരിശോധിക്കുന്നുണ്ട്. പ്രസ്തുത പേജിൽ പട്ടിക 1.39 ലാണ് ഈ വിശകലനം നടത്തിയിട്ടുള്ളത്.
യഥാർത്ഥ വളർച്ചാ നിരക്കിനേക്കാൾ പലിശ നിരക്ക് ഗണ്യമായി കുറഞ്ഞാണ് നിൽക്കുന്നത്. അതിനാൽ കേരളത്തിന്റെ കടഭാരം സുസ്ഥിരമായ നിലയിലാണുള്ളതെന്ന് ആ പട്ടിക വ്യക്തമാക്കുന്നുണ്ട്. എന്നാൽ മൂലധനച്ചെലവിൽ കുറവ് വരുന്നതുമൂലം വളർച്ചാ നിരക്ക് കുറയാനിടയുണ്ടെന്നും അപ്പോൾ ഈ സ്ഥിതി മാറുമെന്ന ഒരു ഊഹമാണ് തുടർന്ന് ഇതിനകത്ത് നടത്തിയിട്ടുള്ളത്. വാസ്തവത്തിൽ 19000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ നിർമ്മാണമാണ് കിഫ്ബി മുഖാന്തിരം നടന്നുകൊണ്ടിരിക്കുന്നത്. ഇത് മൂലധനച്ചെലവാണ്. ഇത് സമ്പദ്ഘടനയുടെ വളർച്ച വഴിവയ്ക്കുമെന്ന് തീർച്ച. ഇപ്പോൾ ശതമാനക്കണക്ക് കൂടുന്നത് ജി.എസ്.ഡി.പി ഇടിഞ്ഞതുകൊണ്ട്. ഇതു നേരെയായിക്കോളും. സാമ്പത്തിക വളർച്ചയുടെ ശരാശരിയെടുത്താൽ യുഡിഎഫ് കാലത്ത് 4.9ഉം എൽഡിഎഫിന്റേത് 5.9ഉം ആണെന്നത് അടിസ്ഥാന രഹിതമാണോ? 2018ലെ കൊടിയ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നേട്ടമെന്നത് ഏറെ പ്രസക്തമാണ്. പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർദ്ധന പ്രസക്തമല്ലേ? പെൻഷൻ 100ൽ നിന്നും 1600 ആയി ഉയരുമ്പോൾ നിങ്ങളുടെ സംഭാവന വെറും 200 രൂപ. കൊവിഡ് കൂടുന്നുണ്ട്. പക്ഷേ, മരണ നിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്.
രണ്ട് ഘടകങ്ങൾ ഒന്ന്, വ്യാപനം. രണ്ട്, ചികിത്സ. രണ്ടാമത്തേത് സർക്കാരിന്റെ ചുമതലയാണ്. ആദ്യത്തേത് സമൂഹത്തിന്റെ പൊതുചുമതലയും. വളരെ കാര്യക്ഷമമായി നടന്നിരുന്ന ഈ സാമൂഹ്യനിയന്ത്രണം അട്ടിമറിക്കപ്പെടുന്നത് ബഹുമാന്യരായിട്ടുള്ള പ്രതിപക്ഷ നേതാക്കൻമാരുടെ നേതൃത്വത്തിൽ ഈ സമൂഹത്തിനു നൽകിയ തെറ്റായ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നതല്ലേ വസ്തുത. റീബിൽഡ് – 7192 കോടി രൂപ ഭരണാനുമതി, 3909 കോടി രൂപ ടെണ്ടർ, 1830 കോടി 2021-22ൽ ചെലവുണ്ടാകും.ഉദാഹരണത്തിന് 1000 കോടിയുടെ ഗ്രാമീണ റോഡുകൾ. മാർച്ചിൽ തന്നെ പകുതി ചെലവാകും.
പാക്കേജുകൾ
വിവിധ സ്കീമുകളിലും പദ്ധതികളിലുമുള്ള പണം സമഗ്രമായി ഏകോപിപ്പിച്ച്  ലക്ഷ്യബോധത്തോടെ നടപ്പിലാക്കുന്നതാണ് പാക്കേജുകൾ. ഇതിന്റെ ഫലമായി പദ്ധതി നിർവ്വഹണത്തിൽ ഗണ്യമായ പുരോഗതിയുണ്ടാകും. ഇതിൽ ഏറ്റവും നല്ല ഉദാഹരണം തീരദേശത്തെ വികസന പ്രവർത്തനങ്ങളാണ്. യു.ഡി.എഫ് കാലത്ത് ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് കമ്മീഷൻ ചെയ്തത്. എൽ.ഡി.എഫ്  സർക്കാർ ഇതിനോടകം മൂന്നെണ്ണം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. രണ്ടെണ്ണം ഉദ്ഘാടനത്തിലേയ്ക്ക് കടക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച പുനർഗേഹം പദ്ധതി കൈവരിക്കുന്ന പുരോഗതി തീരദേശത്തിന് അനുഭവവേദ്യമാണ്. ലൈഫിൽ തീരപ്രദേശത്ത് 10, 000ത്തിലധികം വീടുകൾ നിർമ്മിച്ചു നൽകിക്കഴിഞ്ഞു. 
വരും വർഷം 7500 വീടുകൾകൂടി നിർമ്മിക്കപ്പെടും. കടലാക്രമണത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഫ്ളാറ്റുകൾ മുട്ടത്തറയിലേതു പോലെ കാരോട്, ബീമാപ്പള്ളി, ക്യൂ.എഫ്.എസ് (കൊല്ലം ഫിഷറീസ് സൊസൈറ്റി) എന്നിവിടങ്ങളിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. തീരദേശത്തെ മുഴുവൻ ആശുപത്രികളും സ്കൂളുകളും കിഫ്ബിയുടെ പണം ഉപയോഗിച്ചും മറ്റും അതിദ്രുതം പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പാക്കേജുകൾ സൃഷ്ടിക്കുന്ന ഊർജം ഇതാണ്.
നികുതി ഭരണം തകർന്നു തരിപ്പണമായി 2001- 02 മുതൽ 2019-20 വരെയുള്ള കാലത്തെ നികുതി വളർച്ചാ നിരക്കുകൾ അനുബന്ധമായി നൽകിയിട്ടുണ്ട്. 2001- 06 കാലത്ത് 10.2 ശതമാനം ആയിരുന്നു ശരാശരി നികുതി വളർച്ചാ നിരക്ക്. 2006-11 കാലത്ത് ഇത് 18 ശതമാനമായി ഗണ്യമായി ഉയർന്നു. ആ സർക്കാരിന്റെ അവസാന വർഷത്തെ നികുതി വളർച്ചാ നിരക്ക് 22 ശതമാനമായിരുന്നു. ഈ പ്രവണത 2011 മുതലുള്ള കാലഘട്ടത്തിൽ രണ്ടു കൊല്ലം തുടർന്നെങ്കിലും പിന്നീട് നികുതി വളർച്ചാ നിരക്ക് കുത്തനെയിടിയുന്ന പ്രവണത പ്രകടമായി. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ നികുതി ഭരണത്തിൽ 101-ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വലിയൊരു ഘടനാമാറ്റം വന്നു. ജി.എസ്.ടി നടപ്പിലായി. നികുതി നിരക്കുകളിന്മേലും നികുതി ഭരണത്തിന്മേലും സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിരുന്ന അധികാരം ഏറെക്കുറേ ഇല്ലാതായി.

ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ജി.എസ്.ടിയെ പരമാവധി സംസ്ഥാനത്തിന് അനുകൂലമാക്കി മാറ്റുകയെന്ന സമീപനമേ സ്വീകരിക്കാൻ ആകുമായിരുന്നുള്ളൂ. ഡസ്റ്റിനേഷൻ പ്രിൻസിപ്പലിന്റെ അടിസ്ഥാനത്തിലുള്ള നികുതി സമ്പ്രാദയമെന്ന നിലയിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ മെച്ചമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.എന്നാൽ ജി.എസ്.ടി ഭരണക്രമത്തിലെ ഏറ്റവും നിർണായകമായ ഓട്ടോമേഷൻ അതിന്റെ പൂർണതയിൽ ഇപ്പോഴും നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നത് നമുക്ക് തിരിച്ചടിയുണ്ടാക്കി. അതുകൂടാതെ ആഡംബര സ്വഭാവമുള്ള ഉപഭോഗ വസ്തുക്കളുടെ നികുതി നിരക്കിൽ ഗണ്യമായ കുറവു വരുത്തിയതും മൊത്തം ടാക്സ് ഇൻസിഡന്റ്സിൽ വാറ്റ് കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വലിയ കുറവ് ഉണ്ടായതും പ്രത്യാഘാതങ്ങൾ ഉണ്ടാക്കി.
കേരളത്തെ വിജ്ഞാനാധിഷ്ഠിതസമൂഹമായി പരിവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും സുപ്രധാന പങ്ക് സഹകരണ മേഖലയിലും സഹകരണ പ്രസ്ഥാനത്തിനുമുണ്ടാകും. ഇന്നവേഷൻ കളക്ടീവ്സ്  അല്ലെങ്കിൽ കോഓപ്പറേറ്റീവ്സിനു രൂപം നൽകും. നാനാവിധ സേവനങ്ങൾ നമ്മുടെ സഹകരണ പ്രസ്ഥാനത്തിനു നൽകാം. ഇതിന്റെ  ഭാഗമായി ബ്ലോക്കിലെ കോൾഡ് റൂമുകൾ മാത്രമല്ല, ഉപഭോക്തൃ സാധനങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനു വമ്പൻ ഗോഡൗണുകളും സ്ഥാപിക്കും.
സ്ത്രീ സൗഹൃദ ബഡ്ജറ്റ് – അതിക്രമങ്ങൾക്കെതിരായ കാമ്പയിൻ. സ്മാർട്ട് കിച്ചൺ ഹയർ പർച്ചെയ്സിന് അപ്പുറമൊന്നും ഇല്ലായെന്ന് സതീശൻ. ഡിജിറ്റൽ പ്ലാറ്റ് ഫോമിന്റെ  കാര്യത്തിലെന്നപോലെ തന്നെയുള്ള നിസ്സാരവൽക്കരണമാണ് സ്മാർട്ട് കിച്ചൺ സംബന്ധിച്ചുള്ള കാര്യത്തിലും ബഹുമാനപ്പെട്ട അംഗം നടത്തിയത്. വാസ്തവത്തിൽ കരിയർ ബ്രേക്ക് ചെയ്ത് വീട്ടുഭാരത്താൽ കുടുങ്ങിപ്പോകുന്ന കേരള സ്ത്രീകളെ വിജ്ഞാനാധിഷ്ഠിതമായ തൊഴിൽ മേഖലകളിൽ എത്തിക്കുന്നതിനുള്ള ഒരു മുൻ ഉപാധിയാണ് അടുക്കള ഭാരം സ്ത്രീകളുടേതു മാത്രമല്ലായെന്ന നിലപാട്. ഇതിന്റെ ഭാഗമായിട്ടാണ് സ്മാർട്ട് കിച്ചൺ പദ്ധതി ബഡ്ജറ്റിൽ ഇടംപിടിച്ചിട്ടുള്ളത്. അതിനെ ഈ സമഗ്ര സ്വഭാവത്തിൽ മനസിലാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ. ഇടത്തരക്കാർക്കു മാത്രമല്ല, പാവപ്പെട്ടവർക്കും ഈ സൗകര്യം ലഭ്യമായിരിക്കും. മഹിളാ സംഘടനകളോടു ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും കൂട്ടിച്ചേർത്തായിരിക്കും ഇതിന് അന്തിമരൂപം നൽകുക.
പരിസ്ഥിതി സൗഹൃദം
നദികളെ  മാലിന്യ മുക്തമാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നടപടി സമയബന്ധിതമായി കൈക്കൊള്ളണമെന്നുള്ളത് ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയാണ്. ഓരോ നദികൾക്കും പ്രത്യേകം പ്രത്യേകം സമീപനങ്ങളാണ് വേണ്ടത് എന്നതിനാൽ ഇവയ്ക്ക് ഓരോന്നിനും പ്രത്യേക പദ്ധതിരേഖകൾ തയ്യാറാക്കേണ്ടി വരും. ഇതിനായി കേരളത്തിലെ എൻജിനീയറിംഗ് കോളേജുകളും, ജലവിഭവ വകുപ്പും സംയോജിച്ച് പദ്ധതി ശക്തിപ്പെടുത്തും. ശാസ്താംകോട്ട  തണ്ണീർത്തട വികസനത്തിന് 20 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.
പുതിയ പ്രഖ്യാപനങ്ങൾ
• റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് ഒരുപാട് ആവശ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഒരുകാലത്ത് ഇല്ലാത്തവിധം 25000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കിഫ്ബി 50000 കോടി രൂപയുടെ വിഭവ സമാഹരണവും പശ്ചാത്തലസൗകര്യ സൃഷ്ടിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രത്യേക മോഡലാണ്. പ്രളയത്തിന്റെയും കൊവിഡിന്റെയും പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം സംഭവിച്ചതുമൂലം അസറ്റ് ലയബിലിറ്റി മാതൃകയിൽ വന്നിട്ടുള്ള മാറ്റങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് 60000 കോടി രൂപയായി ഉയർത്തിയത്. ഇനിയും കിഫ്ബിയിൽ അധികം പ്രവൃത്തികൾ ലോഡ് ചെയ്യാനാവില്ല.
• അതേ സമയം കൊല്ലത്തിന് വേണ്ടത്ര പരിഗണന ഉണ്ടായില്ലായെന്ന പരാതി പരിഗണിക്കേണ്ടതുണ്ട്. എം.എൽ. എമാരുമായി ചർച്ച ചെയ്ത് കൊല്ലത്തിന്റെ റോഡ് വികസനത്തിന് ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കും.
• യു.ജി.സി ശമ്പള പരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കുകയും എന്നാൽ അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ കാരണം ശമ്പള പരിഷ്കരണം നടപ്പാക്കാൻ കഴിയാതിരിക്കുന്ന അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണം 2021 ഫെബ്രുവരി 1 മുതൽ അനുഭവവേദ്യമാക്കും. യു.ജി.സി പ്രകാരം ശമ്പളം വാങ്ങുന്നവരുടെ കുടിശിക പിഎഫിൽ ലയിപ്പിക്കുകയും, 2023-24, 2024-25 എന്നീ വർഷങ്ങളിൽ പിഎഫിൽ നിന്നും പിൻവലിക്കാനുള്ള അനുമതി നൽകുന്നതുമായിരിക്കും. യു.ജി.സി പെൻഷൻ പരിഷ്കരണത്തിലുള്ള അനോമലിയും ഒരു കമ്മിറ്റി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആയതും സമയബന്ധിതമായി തീർപ്പാക്കുന്നതാണ്.
• അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽ നിന്നും 2500 രൂപയായി വർദ്ധിപ്പിക്കുന്നു.
• 2012നു ശേഷം ആരംഭിച്ച സർക്കാർ പ്രീപ്രൈമറി സ്കൂളിലെ 2267 അദ്ധ്യാപകർക്കും 1097 ആയമാർക്കും 1000 രൂപ വീതം നൽകും. എന്നാൽ ഇനി പുതിയ നിയമനങ്ങളൊന്നും പരിഗണിക്കുന്നതല്ല.
• സാമൂഹ്യസുരക്ഷാക്ഷേമ പെൻഷനുകൾക്കു പുറത്തുള്ള കാൻസർ പെൻഷൻ തുടങ്ങിയവ പരിശോധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്. ചികിത്സാ സഹായം, കെയർ ടേക്കർ അലവൻസുകളെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്.
• ആചാരസ്ഥാനികളുടെയും കോലാധാരികളുടെയും പ്രതിമാസ വേതനവും പരിഷ്കരിക്കുന്നതാണ്.
• അനുബന്ധ മത്സ്യത്തൊഴിലാളികളുടെ ക്ഷേമ  പദ്ധതികൾക്കായി 10 കോടി രൂപ അനുവദിക്കുന്നു.
• പ്രാദേശിക പത്ര പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതാണ്.
• മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കുമാരനെല്ലൂരിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതാണ്.
• വ്യാപാരി ക്ഷേമനിധിയിലെ അംഗങ്ങൾക്ക് പുതു പെൻഷൻ എപ്പോഴൊക്കെയാണോ ഉയർത്തിയിട്ടുള്ളത്, അന്നു മുതൽ പെൻഷൻ വർദ്ധന ബാധകമാക്കി കുടിശിക അനുവദിക്കുന്നതാണ്.
• തൃശൂർ പൂരം, പുലിക്കളി, ബോൺ നത്താലെ എന്നിവയ്ക്ക് ടൂറിസം വകുപ്പു വഴി ധനസഹായം അനുവദിക്കും.
• പ്ലാന്റേഷൻ കോർപ്പറേഷൻ, നാളികേര വികസന കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ എന്നിവയുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തി പുനഃസംഘടനാ സ്കീം നടപ്പിലാക്കും.
• പുതിയ മുനിസിപ്പാലിറ്റികൾക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് എസ്റ്റിമേറ്റുകളുടെ 50 ശതമാനം അധികസഹായം നൽകും.
• ഇ. ബാലാനന്ദൻ പഠനകേന്ദ്രത്തിന് 50 ലക്ഷം രൂപ അനുവദിക്കും
• നിള ഫെസ്റ്റിന് 50 ലക്ഷം രൂപ അനുവദിക്കും
• പൊന്നാനിയിലെ മഖ്ദും സ്മാരക നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.
• സൊസൈറ്റി ഫോർ കോൺട്രാക്ടേഴ്സ് സോഷ്യൽ സെക്യൂരിറ്റിക്ക് ഒറ്റത്തവണ ഗ്രാന്റായി ഒരു കോടി രൂപ അനുവദിക്കും
• ഒട്ടേറെ സ്റ്റേഡിയങ്ങൾക്കുള്ള അപേക്ഷകൾ കിഫ്ബിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ കിഫ്ബിയിൽ ഇനി അധിക പ്രവൃത്തികൾ ലോഡ് ചെയ്യാനാവില്ല. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഹൈസ്കൂൾ സ്പോർട്സ് കോംപ്ലക്സ്, ആനാവൂർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം, സെന്റ് മൈക്കിൾസ് കോളേജ് സ്റ്റേഡിയം, റാന്നി ചേത്തയ്ക്കൽ സ്റ്റേഡിയം എന്നിവയുടെ ഡി.പി.ആർ ലഭിക്കുന്ന മുറയ്ക്ക് പണം അനുവദിക്കും.
• കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ സ്പോർട്സ് സ്കൂളായി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 3 കോടി രൂപ അനുവദിക്കുന്നു.
• നാഷണൽ കോസ്റ്റൽ റോയിംഗ് അക്കാഡമി ആലപ്പുഴ സ്ഥാപിക്കും.
• സംസ്ഥാനത്തെ 17 സ്പിന്നിംഗ് മില്ലുകളിലും സോളാർ പാനൽ ഏർപ്പെടുത്തി വൈദ്യുതി ചെലവിൽ ഗണ്യമായ ലാഭമുണ്ടാക്കും.
• മട്ടന്നൂരിലെ നായ്ക്കാലി ടൂറിസം പദ്ധതി വിപുലീകരിക്കും.
• കശുവണ്ടി രംഗത്ത് സ്വകാര്യ മേഖലയിലുള്ള പലിശ സബ്സിഡി തുടരും
• പൊഴിയൂരിൽ ഫിഷിംഗ് ഹാർബർ നിർമ്മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. അതിന്റെ നിർമ്മാണം 2021-22ൽ ആരംഭിക്കും.