toilet

നാഗർകോവിൽ: കോട്ടാറിൽ സോഫ്റ്റ്‌വെയർ കമ്പനിയിലെ ടോയ്ലറ്റിൽ ഒളിക്യാമറ വച്ച കമ്പനി ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ പള്ളിവിള സ്വദേശി സഞ്ജു (29) ആണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ: രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗർകോവിൽ ചേട്ടികുളത്തിൽ പുതിയ സോഫ്റ്റ്‌വെയർ കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവദിവസം ഒരു യുവതി ടോയ്ലറ്റിൽ പോയപ്പോൾ ഒളിക്യാമറ വച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഉടൻതന്നെ യുവതി ക്യാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടർന്ന് യുവതി കോട്ടാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സെന്തിൽകുമാർ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോൾ അതിൽനിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. പ്രതിയെ ഇന്നലെ നാഗർകോവിൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.