
ചെന്നൈ : നാലു ടെസ്റ്റുകളുടെയും അഞ്ച് ട്വന്റി-20കളുടെയും മൂന്ന് ഏകദിനങ്ങളുടെയും പരമ്പരകൾക്കായി ഇന്ത്യയിലെത്തിയ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിൽ ആറുദിവസ ക്വാറന്റൈൻ പൂർത്തിയാക്കി ഇന്നുമുതൽ പരിശീലനത്തിന് ഇറങ്ങും. അഞ്ചാം തീയതി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.ഒരേ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്ന ഇന്ത്യൻ ടീമും പരിശകലനം നടത്തും.
ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരി അവിടെനിന്നാണ് ഇംഗ്ളണ്ട് ടീം കഴിഞ്ഞ മാസം 27ന് ചെന്നൈയിലെത്തിയത്. ആദ്യ രണ്ട് ടെസ്റ്റുകളും ചെന്നൈയിലാണ് നടക്കുക. അവസാന രണ്ട് ടെസ്റ്റുകളും അഹമ്മദാബാദിലും. ഇന്ത്യയിലെത്തിയ ശേഷം നടന്ന മൂന്നാം വട്ട കൊവിഡ് പരിശോധനയിലും ഇംഗ്ളണ്ട് താരങ്ങളെല്ലാം നെഗറ്റീവായിരുന്നു. തുടർന്നാണ് ഇന്ന് പരിശീലനം ആരംഭിക്കാൻ തീരുമാനിച്ചത്.
ആസ്ട്രേലിയയിൽ ചരിത്ര നേട്ടം നേടി മടങ്ങിയെത്തിയ ഇന്ത്യൻ ടീമംഗങ്ങൾ വീടുകളിലെ വിശ്രമത്തിന് ശേഷമാണ് ചെന്നൈയിലെത്തി ക്വാറന്റൈനിലായത്. അതേസമയം ലങ്കൻ പര്യടനത്തിൽ ഇംഗ്ളണ്ട് ടീമിനൊപ്പം ഇല്ലായിരുന്ന ബെൻ സ്റ്റോക്സ്,ജൊഫ്ര ആർച്ചർ എന്നിവർ കഴിഞ്ഞ ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി പരിശീലനം തുടങ്ങിയിട്ടുണ്ട്.
രണ്ടാം ടെസ്റ്റിൽ പകുതി കാണികൾ
ചെന്നൈയിൽ ഈ മാസം 13ന് തുടങ്ങുന്ന ഇന്ത്യ ഇംഗ്ളണ്ട് ക്രിക്കറ്റ് ടെസ്റ്റിന് സ്റ്റേഡിയത്തിന്റെ പകുതി കപ്പാസിറ്റി കാണികളെ അനുവദിക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ബി.സി.സി.ഐയുമായും സംസ്ഥാന സർക്കാരുമായും ചർച്ചകൾ നടത്തി.കർശനമായ നിബന്ധനകൾക്ക് വിധേയമായാകും കാണികളെ പ്രവേശിപ്പിക്കുക.മത്സരം റിപ്പോർട്ട് ചെയ്യാൻ പത്രലേഖകരെ പ്രസ് ബോക്സിൽ അനുവദിക്കും. 50000 പേരാണ് ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.അഹമ്മദാബാദിൽ നടക്കുന്ന അവസാന രണ്ടുടെസ്റ്റുകളിൽ കാണികളെ അനുവദിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു
പരമ്പരകൾ ഇങ്ങനെ
4 ടെസ്റ്റുകൾ
1. ഫെബ്രുവരി 5-9 : ചെന്നൈ
2. ഫെബ്രുവരി 13-17 : ചെന്നൈ
3. ഫെബ്രുവരി 24-28 : അഹമ്മദാബാദ്
4. മാർച്ച് 4-8 : അഹമ്മദാബാദ്
5 ട്വന്റി-20കൾ
1.മാർച്ച് 12 : അഹമ്മദാബാദ്
2.മാർച്ച് 14 : അഹമ്മദാബാദ്
3.മാർച്ച് 16 : അഹമ്മദാബാദ്
4.മാർച്ച് 18 : അഹമ്മദാബാദ്
5.മാർച്ച് 20 : അഹമ്മദാബാദ്
3 ഏകദിനങ്ങൾ
1.മാർച്ച് 23 : പൂനെ
2.മാർച്ച് 26 : പൂനെ
3.മാർച്ച് 28 : പൂനെ
.