cpm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾ സി പി എമ്മിൽ മത്സര രംഗത്തുണ്ടാവുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. രണ്ട് തവണ മത്സരിച്ചവർ മാറി നിൽക്കുമെന്നും അത് പാർട്ടിയുടെ നയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'തുടർച്ചയായി മത്സരിക്കുക എന്ന നിലപാട് സി പി എമ്മിലില്ല. കോൺഗ്രസുമായുളള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. യു ഡി എഫിൽ ഒരാൾ ജയിച്ചാൽ പിന്നെ രണ്ട് കാര്യങ്ങൾ നടക്കണം. ഒന്നുകിൽ അയാൾ മരിക്കണം, അല്ലെങ്കിൽ അയാൾ തോൽക്കണം. അതുവരെ അയാളുടെ സ്വന്തം പ്രൈവറ്റ് പ്രോപ്പർട്ടി പോലാണ് ഒരു നിയോജക മണ്ഡലം. നിയോജക മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സി പി എമ്മിന്റെ രീതി. രണ്ട് തവണ കഴിയുമ്പോൾ സ്വാഭാവികമായും ആളുകൾ മാറും. എന്നാൽ ഗവൺമെന്റിന്റെ പ്രവർത്തനത്തിന് അനുഭവ സമ്പത്തും പ്രധാനമാണ്. അങ്ങനെ വരുമ്പോൾ കുറച്ചാളുകൾക്ക് ഇളവ് കൊടുക്കേണ്ടിവരും'- വിജയരാഘവൻ വ്യക്തമാക്കി.

മൃദുഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസ് മതമൗലികവാദ ശക്തികളോട് കൂട്ടുകൂടുകയാണെന്ന് കുറ്റപ്പെടുത്തിയ വിജയരാഘവൻ സീറ്റു ചർച്ചകളിലേക്ക് എൽ ഡി എഫ് നീങ്ങാൻ പോവുകയാണെന്നും പറഞ്ഞു.

രണ്ട് തവണ മത്സരിച്ച് ജയിച്ചവർ മാറി നിൽക്കുക എന്നത് സി പി എമ്മിന്റെ പൊതുസമീപനമാണെങ്കിലും പാർലമെന്ററി അനുഭവ സമ്പത്തുള്ളവരെ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന സൂചന നേരത്തേയും വിജയരാഘവൻ നൽകിയിരുന്നു. രണ്ടുതവണ മത്സരിച്ച് ജയിച്ചവരുടെ ലിസ്റ്റെടുക്കാനുളള നടപടികൾ പാർട്ടി നേരത്തേ നടത്തിയിരുന്നു. പാർട്ടി ഈ നയം കർശനമായി നടപ്പാക്കിയാൽ മന്ത്രിസഭയിലെ പ്രധാനികൾ ഉൾപ്പടെയുളള പലർക്കും മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവരും.ചില മണ്ഡലങ്ങളിലെങ്കിലും ഇത് പാർട്ടിയുടെ വിജയത്തെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവും ഉണ്ട്. അതിനാൽത്തന്നെ പ്രായാധിക്യവും രോഗവും അലട്ടുന്നവരെ മാത്രം മാറ്റി നിറുത്തി മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പടെ ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന.