
കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിനുമുന്നിൽ ജഡ്ജിയുടെ കാറിനുനേരെ കരിഓയിൽ പ്രയോഗം. ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ജസ്റ്റിസ് വി. ഷിർസിയുടെ കാറിനുനേരെയായിരുന്നു കരി ഓയിൽ ഒഴിച്ചത്. ജസ്നയുടെ തിരോധാനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കാറിനുനേരെ ആക്രമണമുണ്ടായത്. പ്ലക്കാർഡുമേന്തി എത്തിയ അക്രമി പൊടുന്നനെ കാറിനുനേരെ കരിഓയിൽ ഒഴിക്കുകയായിരുന്നു. കോട്ടയം സ്വദേശിയായ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ജഡ്ജിയുടെ കാർ ആക്രമിച്ചത്. ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്നാണ് അക്രമിയെ പിടികൂടിയത്. ഇയാൾക്കൊപ്പം മറ്റുചിലരും ഉണ്ടായിരുന്നു എന്നാണ് വിവരം. ഹൈക്കോടതി രജിസ്ട്രാർ അടക്കം സംഭവസ്ഥലത്ത് എത്തി കാർ പരിശോധിച്ചു. അറസ്റ്റിലായ ആളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേരിക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ജസ്നയെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയശേഷമായിരുന്നു കാണാതായത്. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല.പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.ഇതിനിടെ ജസ്നയെ പലയിടത്തും കണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അതിലൊന്നിലും സത്യമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.