
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ഡോളർ കടത്ത് കേസിലാണ് അദ്ദേഹത്തിന് ഇന്ന് ജാമ്യം ലഭിച്ചത്. നേരത്തെ സ്വർണക്കടത്ത് കേസിലും കളളപ്പണ കേസിലും ജാമ്യം ലഭിച്ച ശിവശങ്കറിന് ഇതോടെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങാം. 98 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്‌ക്കുളള രണ്ട് ആൾ ജാമ്യവുമാണ് ജാമ്യ ഉപാധി.
എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. ഡോളർ കടത്തുമായി യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉളളതെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചു.
ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കളളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലായിരുന്നു ശിവശങ്കറിന് ജാമ്യം ലഭിച്ചത്.
ശിവശങ്കർ കളളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കളളപ്പണ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല. തുടർന്നാണ് മൂന്നാമത്തെ കേസിൽ ഇന്ന് സുപ്രധാന വിധി വന്നിരിക്കുന്നത്.