goat

കൊവിഡ് വ്യാപനത്തോടെയാണ് നമ്മളിൽ പലർക്കും വീഡിയോ കോളുകൾ സുപരിചിതമായത്. ലോക്ക് ഡൗണിനെത്തുടർന്ന് വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരായതോടെയാണ് വർക്ക് ഫ്രം ഹോം രീതി അവലംബിച്ചു തുടങ്ങിയത്. വീഡിയോ കോളുകൾ നമുക്ക് കൂടുതൽ പരിചിതമായതും അങ്ങനെയാണ്. ഈ ലോക്ഡൗൺ കാലത്ത് വ്യത്യസ്തമായൊരു ആശയം കൊണ്ട് ഒരു ഫാം ഉടമ സമ്പാദിച്ചത് 50,000 പൗണ്ടാണ് (ഏകദേശം 50 ലക്ഷം രൂപ).

ഇംഗ്ലണ്ടിലെ ലങ്കാഷയറിലുള്ള ക്രോൺക്ഷോ ഫോൾഡ് ഫാം പ്രശസ്തമായത് ആടുകളുമായുള്ള വീഡിയോ കോൾ ക്രമീകരിച്ചതോടെയാണ്. കൊവിഡ് വൈറസിന്റെ വരവോടെ ഫാം പൂട്ടിയിടേണ്ട അവസ്ഥ വന്നതോടെയാണ് ആടുകളുമായി സൂം കോളുകൾ എന്ന സാദ്ധ്യത ഒന്ന് പരീക്ഷിച്ചുനോക്കാം എന്നും ഫാം ഉടമ തീരുമാനിച്ചത്. തമാശ രൂപേണയാണ് ആരംഭിച്ചതെങ്കിലും സംഭവം വൻ ഹിറ്റായി. അഞ്ച് മിനിറ്റ് നേരത്തേക്കുള്ള വീഡിയോ കോളിനായി 5 പൗണ്ട്, അതായത് ഏകദേശം 500 രൂപയാണ് ചാർജ്. ക്രോൺക്ഷോ ഫോൾഡ് ഫാമിന്റെ വെബ്‌സൈറ്റിൽ ഇപ്പോൾ ഓരോ ആടുകളെയും പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്. ലുലു, ഓസ്‍യമണ്ഡ്യസ് കിഡ് ഒഫ് കിഡ്സ്, ലിസ, എലിസബത്ത്, ലോല, മാർഗരറ്റ്, സെബാസ്റ്റ്യൻ എന്നിവയാണ് വീഡിയോ കോളിന് തയ്യാറായിട്ടുള്ള ആടുകൾ. ഓരോ ആടുകളുടെയും സ്വാഭാവത്തെപ്പറ്റിയും സവിശേഷതകളെപ്പറ്റിയും ചിത്രം സഹിതം വെബ്‌സൈറ്റിൽ വ്യക്തമായിട്ടുണ്ട്. മാത്രവുമല്ല ആടുകളെ ഇഷ്ടപ്പെട്ടാൽ വീഡിയോ കോൾ ബുക്ക് ചെയ്യാനുള്ള സംവിധാനവും വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

പലരും ഓഫീസിൽ വീഡിയോ കോളിൽ കൗതുകത്തിന് ഫാമിലെ ആടുകളെയും ആഡ് ചെയ്യാറുണ്ടത്രെ. സൂം, മൈക്രോസോഫ്റ്റ് ടീംസ്, വെബിക്‌സ്‌, ബ്ലൂജീൻസ്, സ്കൈപ്പ്, ഗൂഗിൾ ഹാംഗ് ഔട്ട്സ്, ജിറ്റ്സി, ഗോ ടു മീറ്റിംഗ്, റിംഗ് സെൻട്രൽ എന്നിങ്ങനെ ഏതു വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമിലാണെങ്കിലും ക്രോൺക്ഷോ ഫോൾഡ് ഫാമിലെ ആട്ടിൻകൂട്ടം റെഡിയാണ്. ഫാം ഉടമയായ ഡോട്ട് മാക്കാത്തി തമാശയ്ക്ക് തുടങ്ങിയ ആടുകളുടെ വീഡിയോ കോളിംഗ് ഏതായാലും ഇപ്പോൾ ഫാമിന്റെ പ്രധാന വരുമാന മാർഗമായി മാറിയിട്ടുണ്ട്.