
യാംഗോൺ: മ്യാൻമറിൽ പട്ടാളഭരണം പിടിമുറുക്കിയതോടെ രാജ്യാന്തര വിമാനത്താവളങ്ങൾ എല്ലാം അടച്ചു. ഇതോടെ ദുരിതാശ്വാസ സഹായവുമായി എത്തുന്ന വിമാനങ്ങൾ പോലും രാജ്യത്തേക്ക് കടക്കേണ്ടെന്ന നിലപാടിലാണ് പട്ടാളം. അതേസമയം, മ്യാൻമറിലെ ഇന്ത്യക്കാരോട് മുൻകരുതലുകളെടുക്കാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ആവശ്യമെങ്കിൽ എംബസിയുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് ഏഴായിരത്തോളം ഇന്ത്യൻ വംശജരാണ് ഇവിടെയുള്ളത്.
കഴിഞ്ഞ നവംബർ എട്ടിനു നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പാർലമെന്റ് ആദ്യമായി ചേരേണ്ടിയിരുന്ന തിങ്കളാഴ്ച രാവിലെയാണ് പുതിയ ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ തടവിലാക്കി പട്ടാളം അധികാരം പിടിച്ചത്.
തലസ്ഥാനമായ നെയ്പെഡോയിൽ തടവിൽ കഴിയുന്ന സൂചിയുടെ ആരോഗ്യനില ഭദ്രമാണെന്ന് നാഷനൽ ലീഗ് ഫോർ ഡമോക്രസിയിലെ (എൻഎൽഡി) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സൂചിയും അവരുടെ ഡോക്ടർ മ്യോ ഓങ്ങും ഒരിടത്താണ് തടവിൽ കഴിയുന്നത്. ആരുമായും ബന്ധപ്പെടാൻ ഇവരെ അനുവദിക്കുന്നില്ല.
പാർലമെന്റ് അംഗങ്ങളും പ്രധാന രാഷ്ട്രീയനേതാക്കളും അവരുടെ വീടിനു പുറത്തുകടക്കാൻ പട്ടാളം അനുവദിക്കുന്നില്ല. പാർലമെന്റ് അംഗങ്ങളുടെ ഭവനസമുച്ചയത്തിനു വെളിയിൽ കനത്ത പട്ടാള കാവലുണ്ട്. എന്നാൽ നാനൂറോളം വരുന്ന പാർലമെന്റംഗങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും പരസ്പരം ബന്ധപ്പെടുന്നതിലും വിലക്കില്ല.
ഭരണമേറ്റെടുത്ത പട്ടാള മേധാവി മിൻ ഓങ് ലെയ്ങ്, മുൻ ജനറൽ തീൻ സീനിന്റെ നേതൃത്വത്തിൽ ജനറൽമാരും മുൻ ജനറൽമാരും ഉൾപ്പെടുന്ന 11 അംഗ മന്ത്രിസഭ രൂപീകരിച്ചതായി പട്ടാള ടിവി അറിയിച്ചു.
ഇന്റർനെറ്റും ഫോണും തടഞ്ഞതോടെ മണിക്കൂറുകൾക്കുളളിൽ ഓഫ്‍ലൈൻ മെസേജിങ് ആപ്പായ ബ്രിജ്ഫൈ 6 ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തു. മെക്സിക്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ബ്രിജ്ഫൈ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭ സമയത്തും പ്രചാരം നേടിയിരുന്നു. പട്ടാളംനിയന്ത്രണം കടുപ്പിക്കുമ്പോഴും രാജ്യത്തെ പ്രധാന നഗരമായ യാങ്കൂണിൽ സ്ഥിതി ശാന്തമാണ്.