
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകരെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച അമേരിക്കൻ പോപ്പ് ഗായിക റിഹാനയെ അപമാനിക്കാൻ അവരുടെ മുൻ കാമുകനും ഗായകനുമായ ക്രിസ് ബ്രൗണിനെ കൂട്ടുപിടിച്ച് വലതുപക്ഷാനുകൂലികൾ. ക്രിസുമായിപ്രണയബന്ധത്തിലായിരുന്ന രഹാനയെ ക്രൂരമായി മർദ്ദിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുകയും ഗാർഹിക പീഡന കുറ്റത്തിന് അഞ്ച് വർഷക്കാലം തടവുശിക്ഷ അനുഭവിച്ചയാളുമാണ് ക്രിസ് ബ്രൗൺ. 2009ലായിരുന്നു ഈ സംഭവം നടന്നത്.

എന്നാൽ സ്ത്രീയുടെ മേൽ ക്രിസ് നടത്തിയ ഈ ക്രൂരമായ അതിക്രമത്തെ ന്യായീകരിക്കുകയാണ് കർഷക പ്രക്ഷോഭ വിഷയത്തിൽ റിഹാന നടത്തിയ പ്രതികരണത്തിൽ അമർഷം വച്ചുപുലർത്തുന്ന വലതുപക്ഷ ആഭിമുഖ്യമുള്ള സോഷ്യൽ മീഡിയാ ഹാൻഡിലുകൾ. 'ക്രിസ് ബ്രൗൺ ചെയ്തത് ശരിയാണെ'ന്നും 'ക്രിസ് ബ്രൗണിനെ ഇപ്പോൾ ആവശ്യമുണ്ടെ'ന്നും മറ്റുമാണ് ഇവർ പറയുന്നത്.

ചിലർ ഈ വിഷയം വച്ച് ക്രൂരമായ ട്രോളുകൾ നിർമ്മിച്ച് അവ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ക്രിസിന്റെ ആക്രമണങ്ങളിൽ പരിക്കേറ്റ റിഹാനയുടെ ചിത്രവും ഇത്തരക്കാർ അവരുടെ ട്രോളുകളിൽ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിൽ സ്ത്രീകളും ഏറെയുണ്ടെന്നതാണ് നിർഭാഗ്യകരമായ വസ്തുത. അതേസമയം മറ്റുചിലരാകട്ടെ റിഹാനയുടെ തൊലിനിറം ചൂണ്ടിക്കാട്ടി അവരെ വംശീയമായി അധിക്ഷേപിക്കാനും ഒട്ടും മടിക്കുന്നില്ല.

കർഷക സമരത്തെ കുറിച്ച് റിഹാന പ്രതികരിച്ചതിന് പിന്നാലെ നിരവധി പേർ ഈ വിഷയത്തിൽ കർഷകരെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ബോളിവുഡ് നടിയും ബിജെപി അനുകൂല നിലപാടുകളുടെ പേരിൽ പ്രശസ്തയുമായ കങ്കണ റനാവത്ത് റിഹാനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. നിലവിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുള്ള നാലാമത്തെയാളാണ് റിഹാന. 101 മില്യണ്‍ പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
