sudhakaran

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് നടത്തിയ വിവാദ പ്രസ്‌താവനയെ ന്യായീകരിച്ച് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം പി. മുഖ്യമന്ത്രി ചെത്തുതൊഴിലാളി കുടുംബത്തിൽ നിന്നു വരുന്ന ആളാണ്. അങ്ങനെയൊരാൾ പൊതു പണം ധൂർത്തടിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. അതിൽ ഉറച്ചുനിൽക്കുന്നുവെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? എന്താണ് അതിലെ സാമാന്യ മര്യാദയിലെ ലംഘനം? വിമർശിച്ചവർ അതു പറയട്ടെ. പിണറായി വിജയന്റെ കുടുംബം ചെത്തുതൊഴിലാളിയുടെ കുടുംബമാണ്. തൊഴിലാളി നേതാവായി വന്ന ഒരാൾ സഞ്ചരിക്കാൻ ഹെലികോപ്‌റ്റർ വാടയ്ക്ക് എടുത്തു. അതു തൊഴിലാളി വർഗത്തിന്റെ താത്പര്യങ്ങൾക്കാണോ? തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയ്‌ക്ക് ഒപ്പമാണോ അദ്ദേഹം പ്രവർത്തിച്ചത്? അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഖത്തിനും സൗകര്യത്തിനും വേണ്ടിയല്ലേ? അതിനെ വിമർശിക്കുന്നതിൽ എന്താണ് തെറ്റ്?' - എന്നായിരുന്നു വിവാദ പ്രസ്‌താവനയിൽ സുധാകരന്റെ ന്യായീകരണം.

ചെത്തുതൊഴിലാളി എന്നു പറയുന്നത് തെറ്റാണോയെന്നും കർഷക തൊഴിലാളി, ബീഡിത്തൊഴിലാളി എന്നെല്ലാം പറയുന്നത് തെറ്റാണോയെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് ചോദിച്ചു. തൊഴിൽ അഭിമാനവും അന്തസും അല്ലേയെന്നും അതു പറഞ്ഞാൽ എന്താണ് കുഴപ്പം എന്നുമായിരുന്നു സുധാകരന്റെ അടുത്ത ചോദ്യം. ചെത്തുകാരൻ എന്നു പറഞ്ഞാൽ ജാതിയാണോയെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനെ കുറിച്ച് പറയുമ്പോൾ ഷാനിമോൾ ഉസ്‌മാന് എന്താണ് ഇത്ര മാനസിക പ്രയാസം എന്നറിയില്ല. ഏതെങ്കിലും സി പി എം നേതാവ് പ്രതികരിച്ചോ? അത്തരമൊരു കാര്യത്തിൽ ഷാനിമോൾ ഉസ്‌മാന് എന്താണ് ഇത്ര മനപ്രയാസം? ഉമ്മൻ ചാണ്ടിക്കും മറ്റു നേതാക്കൾക്കുമെതിരെ എന്തെല്ലാം ആക്ഷേപം വന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രയാസം ഷാനിമോൾക്ക് എന്തിനാണ്? ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണെന്ന രമേശ് ചെന്നിത്തല പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.

സി പി എമ്മിന്റെ ആരെങ്കിലും പ്രതികരിച്ചോ? സി പി എം വിഷയമാക്കാത്ത കാര്യം കോൺഗ്രസ് നേതാക്കൾ വിഷയമാക്കുന്നതിന്റെ താത്പര്യം എന്താണ്? ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.