
കൊച്ചി: നെടുങ്കണ്ടം കസ്‌റ്രഡി മരണത്തിൽ സി ബി ഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയിട്ടുളളത്.
എസ് ഐ കെ എ സാബുവാണ് ഒന്നാം പ്രതി. എ എസ് ഐ സിബി, പൊലീസുകാരായ റജിമോൻ, നിയാസ്, സജീവ് ആന്റണി, ജിതിൻ കെ ജോർജ്, ഹോംഗാർഡ് കെ എം ജെയിംസ് തുടങ്ങിയവർ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ പ്രതികൾ വ്യാജമായി തെളിവുകളുണ്ടാക്കിയതായും സി ബി ഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സി ബി ഐ കോടതിയിൽ അറിയിച്ചു. എസ് പി വേണുഗോപാൽ, ഡി വൈ എസ് പി ഷംസ്, ജയിൽ ജീവനക്കാർ, ഡോക്‌ടർമാർ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം തുടരുന്നത്. 2020 ജനുവരിയിലാണ് സി ബി ഐ നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2019 ജൂൺ 12നാണ് ചിട്ടി തട്ടിപ്പിന്റെ പേരിൽ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാലു ദിവസം കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.