sudhakaran

മുഖ്യമന്ത്രിക്കെതിരെയുളള കെ സുധാകരന്റെ പരാമർശത്തെ വിമർശിച്ച് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം. കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവാണ് സുധാകരന്റെ പരാമർശം എന്നാണ് റഹീം ഫേസ്ബുക്കിൽ കുറിച്ചത്. ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുളള അയോഗ്യതയായി കോൺഗ്രസ് കാണുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിന്. കെ സുധാകരന്റെ വ്യക്തിപരമായ ജൽപനമായി ഇതിനെ ചുരുക്കേണ്ടതില്ല. കോൺഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാർ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകൾക്ക് പിന്നിലെന്നും റഹീം കുറ്റപ്പെടുത്തി.

റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ചെത്തുകാരന്റെ മകൻ’ പരാമർശം: കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവ് ഡിവൈഎഫ്‌ഐ

ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. ചെത്തുകാരന്റെ മകനെന്നത് മുഖ്യമന്ത്രിയാകാനുള്ള അയോഗ്യതയായി കോൺഗ്രസ് കാണുന്നുണ്ടോ? ഏതെങ്കിലും തൊഴിലെടുക്കുന്നത് അപമാനമല്ല, അഭിമാനമാണ്. എല്ലാതൊഴിലിനും മാന്യതയുണ്ട്. അതുമനസിലാക്കാൻ മനുസ്മൃതി പഠിച്ചാൽപോരാ. മാനവിക മൂല്യങ്ങൾ പഠിക്കണം. കോൺഗ്രസിനെ ഇന്നു നയിക്കുന്നത് മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാറിന്റെ ആശയങ്ങളാണ്.

വിഷം വമിക്കുന്ന ജാതിബോധമാണ് കോൺഗ്രസിന്. കെ.സുധാകരന്റെ വ്യക്തിപരമായ ജൽപനമായി ഇതിനെ ചുരുക്കേണ്ടതില്ല. കോൺഗ്രസിലെ ഒരുവിഭാഗത്തെ ബാധിച്ചിരിക്കുന്ന സംഘപരിവാർ ബോധമാണ് ഇത്തരം അപരിഷ്‌കൃതമായ നിലപാടുകൾക്ക് പിന്നിൽ. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും വിവിധതരം തൊഴിലെടുക്കുന്നവരോടുമുള്ള ഭ്രഷ്ട്ടിനോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്‌ക്കരണമാണ് കോൺഗ്രസിന്റെ ഈ നിലപാട്. ഇത് ആദ്യത്തെ സംഭവമല്ല. തുടർച്ചയായി മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്നുപറഞ്ഞ് കോൺഗ്രസും ബിജെപിയും ഒരുപോലെ ആക്ഷേപിക്കാൻ ശ്രമിക്കുകയാണ്. ഇരുകൂട്ടരുടെയും മനസിലെ കട്ടപിടിച്ച ജാതിബോധമാണ് ഇത്തരം അധിക്ഷേപ പരാമർശം ഉന്നയിക്കുവാൻ പ്രേരിപ്പിക്കുന്നത്.

ആധുനിക സമൂഹത്തിന് പാകമാകാത്ത അപരിഷ്‌കൃത മനസിന് ഉടമകളാണിവർ. ചെത്തുതൊഴിൽ ചെയ്ത് ജീവിക്കുന്ന അനേകം മനുഷ്യരെക്കൂടിയാണ് കോൺഗ്രസ് അധിക്ഷേപിക്കുന്നത്. ഇതിനെതിരെ സാംസ്‌കാരിക കേരളത്തിന്റെയാകെ പ്രതിരോധം ഉയർന്നുവരണം. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഇതാണ് സമീപനമെങ്കിൽ സാധാരണക്കാരായ അധസ്ഥിതവിഭാഗത്തിൽപ്പെടുന്നവരോട് കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാട് എത്രമാത്രം വിവേചനപരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ചെത്തുജോലി ചെയ്യുന്നവരും മനുഷ്യരാണ്. മനുഷ്യരെ തൊഴിലിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസികരോഗമാണ് കോൺഗ്രസിന്. ഈ അപരിഷ്‌കൃതവും വിവേചനപരവുമായ പരാമർശം പിൻവലിച്ച് മാപ്പുപറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. സംഘപരിവാർ മനസും ജാതിബോധവുമായി നടക്കുന്ന കോൺഗ്രസിനെ ജനം ബഹിഷ്‌കരിക്കും. ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

‘ചെത്തുകാരന്റെ മകൻ’ പരാമർശം:
കോൺഗ്രസിന്റെ സംഘപരിവാർ മനസിന്റെ തെളിവ് ഡിവൈഎഫ്‌ഐ

ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ്...

Posted by A A Rahim on Thursday, February 4, 2021

മുഖ്യമന്ത്രിയെ പിന്തുണച്ചും സുധാകരനെ വിമർശിച്ചും സി പി എമ്മിന്റെ ഭാഗത്ത് നിന്ന് വലിയ ക്യാമ്പയിനാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്നത്. പ്രൊഫൈൽ പിക്കിലടക്കം മാറ്റം വരുത്തിയാണ് ഡി വൈ എഫ് ഐ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.