covid

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം. അമ്പതിലധികം പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടറിയേറ്റിൽ വരുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്‌ക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ദർബാർ ഹാളിൽ വച്ച് ക്യാന്റീൻ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യാൻ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് പ്രധാന ആക്ഷേപം.

കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് ഹൗസിംഗ് സഹകരണസംഘം അടച്ചു. സെക്രട്ടറിയേറ്റിൽ കൊവിഡ് നിയന്ത്രണം കർശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് ഇവരുടെ ആവശ്യം.

ധനവകുപ്പിലെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്‌മെന്റ് ഹാൾ ആണ് ആദ്യം അടച്ചത്. ഇതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാർക്കും രോഗബാധ പടരുകയായിരുന്നു.