narendra-modi

ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ ആലോചന. തിങ്കളാഴ്ച രാജ്യസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനിരിക്കെയാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കർഷക സമരത്തിന് പിന്തുണയർപ്പിക്കാൻ ഗാസിപ്പൂരിലെത്തിയ എം പിമാരെ ഡൽഹി പൊലീസ് തടഞ്ഞതിൽ പ്രതിപക്ഷ നേതാക്കൾ സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.

കർഷകരുടെ നാളത്തെ ദേശീയപാത ഉപരോധം നേരിടാൻ ഡൽഹി പൊലീസ് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. സിംഘുവിൽ സുരക്ഷ വീണ്ടും കൂട്ടിയിട്ടുണ്ട്. അഞ്ചിടങ്ങളിൽ കൂടി കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ചു. അർദ്ധസൈനികരെ അടക്കം കൂടുതൽ വിന്യസിച്ചിട്ടുണ്ട്. കർഷകർ നാളെ ഡൽഹിയിലേക്ക് കടന്ന് പ്രധാന പാതകളിലെ ഗതാഗതം തടസപ്പെടുത്താതെയിരിക്കാനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.

നാളത്തെ രാജ്യവ്യാപക റോഡ് ഉപരോധം ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഇന്ന് സിംഘുവിൽ ചേരും. ആറാം തീയതിയിലെ പ്രക്ഷോഭത്തിൽ രാജ്യത്തെ എല്ലാ ദേശീയപാതകളും സ്‌തംഭിപ്പിക്കുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കർഷക പ്രക്ഷോഭത്തിൽ എല്ലാ കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ വിളിക്കാനാണ് കർഷക സംഘടനകളുടെ നീക്കം. കാർഷിക നിയമങ്ങൾക്കെതിരെ മഹാപഞ്ചായത്തുകളിൽ പ്രമേയം പാസാക്കും.

ഹരിയാനയിലെ ജിന്ദിലടക്കം നടന്ന മഹാപഞ്ചായത്തുകൾക്ക് കർഷകരുടെ വലിയ പിന്തുണ കിട്ടിയിരുന്നു. ആ മാതൃകയിൽ രാജ്യവ്യാപകമായി എല്ലാ താലൂക്കുകളിലും ജില്ലാ കേന്ദ്രങ്ങളിലും മഹാപഞ്ചായത്തുകൾ വിളിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഈമാസം പത്ത് വരെ ബി ജെ പി ജനപ്രതിനിധികൾക്കെതിരെ പ്രചാരണം നടത്താനും നീക്കമുണ്ട്.