
തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുങ്കടവിള ആങ്കോട് തലമണ്ണൂർകോണം മോഹന വിലാസത്തിൽ മോഹനകുമാരി (62 ), മകൻ വിപിൻ (32)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയ്‌ക്കായിരുന്നു സംഭവം. വിപിന്റെ ഭാര്യയെ മോഹനകുമാരി വഴക്ക് പറഞ്ഞതുമായുളള സംഭവത്തിന്റെ വിരോധമാണ് മകൻ അമ്മയെ കൊലപ്പെടുത്താൻ കാരണമായി കരുതുന്നത്.
മകൻ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിനിൽക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മോഹനകുമാരിയെ കൊലച്ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാരായമുട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിനുളളിൽ നിന്നും വിപിൻ എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.