m-b-rajesh

കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി റാങ്ക് പട്ടിയിൽ മൂന്നാം സ്ഥാനത്തുള്ള വി ഹിക്മത്തുള്ള. അധികയോഗ്യതകളുള്ള തന്നെ മറികടന്നാണ് നിനിതയ്ക്ക് നിയമനം നൽകിയതെന്നും നിയമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണമെന്നും പരാതിയിൽ പറയുന്നു. റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് കാട്ടി ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിദഗ്ദ്ധരും കാലടി സർവ്വകലാശാലയ്ക്ക് കത്ത് നൽകിയതിനുപിന്നാലെയാണ് റാങ്ക് പട്ടികയിലെ മൂന്നാമൻ ഗവർണറെയും മുഖ്യമന്ത്രിയെയും സമീപിച്ചിരിക്കുന്നത്.

റാങ്ക് പട്ടികയിൽ സ്വജന പക്ഷപാതമുണ്ടെന്നും യോഗ്യതയുള്ളവരെ തഴഞ്ഞാണ് സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം നൽകിയതെന്നും കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപയിനും ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. കോളേജ് അദ്ധ്യാപകരെ നിയമിക്കാനായി പി.എസ്.സി. 2017ൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ 212ാം റാങ്കുകാരി മാത്രമായിരുന്നു നിനിതയെന്നും പരാതിയിൽ പറയുന്നുണ്ട്.

അതേസമയം വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ എം ബി രാജേഷ് രണ്ടാം ദിവസവും തയ്യാറായിട്ടില്ല. വിസി എല്ലാം പറയുമെന്നാണ് രാജേഷ് ഇപ്പോഴും പറയുന്നത്. എന്നാൽ കാലടി സർവ്വകലാശാല വൈസ് ചാൻസലർ ആരോപണങ്ങൾ നിഷേധിച്ചു. യുജിസി ചട്ടപ്രകാരം വിഷയവിദഗ്ധരാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തി മാർക്കിടേണ്ടത് എന്നിരിക്കെ അവരുടെ പട്ടിക അവഗണിച്ച് വിസിയും മറ്റുള്ളവരും നിനിതയെ നിയമിക്കുകയായിരുന്നുവെന്നാണ് സൂചന. ഇത് നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ സർവ്വകലാശാലയും വിസിയും വെട്ടിലാകും.