
തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ജീവകാരുണ്യപ്രവർത്തനമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി. നിയമനം നടത്തേണ്ട തസ്തികളിലല്ല. പത്തും പതിനഞ്ചും വർഷത്തിലേറെ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. മുൻ എംപി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം നിയമങ്ങളും ചട്ടങ്ങളും പാലിച്ചെന്നും ഇ പി ജയരാജൻ അവകാശപ്പെട്ടു.
കേരളത്തിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നില്ല. പിൻവാതിലിലൂടെ അധികാരം സ്ഥാപിച്ചവർക്കാണ് ഇത് പിൻവാതിൽ നിയമനമായി തോന്നുന്നത്. പി.എസ്.സിക്ക് നിയമനം വിടാത്ത സ്ഥാപനങ്ങളിലെ ആളുകളെയാണ് സ്ഥിരപ്പെടുത്തുന്നത്. പത്തും പതിനഞ്ചും വർഷത്തിലേറെയായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ ആകുമോ എന്ന് ചോദിച്ച ജയരാജൻ യോഗ്യതയില്ലാതെയാണ് എംബി രാജേഷിന്റെ ഭാര്യയെ നിയമിച്ചത് എന്ന് ആരോപണമുന്നയിക്കുന്നവർ തെളിയിക്കട്ടെയെന്നും പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ ചെത്തുതൊഴിലാളി പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരനെ ഇ പി ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഓരോരുത്തരുടെയും പ്രസ്താവന അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ്. അത് ജനം വിലയിരുത്തട്ടെയെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.