
മലപ്പുറം : ഭാര്യക്ക് പ്രായം 14 മാത്രം, ഭർത്താവിന് 22 ഉം. വിവാഹം കഴിഞ്ഞ് ഭാര്യ ഗർഭിണിയായതോടെ ഭർത്താവ് ഒളിവിൽ പോയതായി പൊലീസ്. പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ ആദിവാസി യുവാവ് മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്പോൾ 14 വയസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ ബാലിക ഗർഭിണിയായി. കുട്ടിയെ പ്രസവത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പൊലീസ് എത്തുന്നതുവരെ ആശുപത്രിയിൽ നിർത്താൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാൽ ഡോക്ടർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. പൊലീസെത്തിയപ്പോഴേക്കും ഗർഭിണിയെയും കൊണ്ട് ബന്ധുക്കൾ കോഴിക്കോട്ടേക്ക് പോയിരുന്നു. പുറകെ വനിതാ പൊലീസും പോയി.
കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് ഇവരെ പൊലീസ് കണ്ടെത്തി. എന്നാൽ അവശ നിലയിലായ പെൺകുട്ടി ചോദ്യം ചെയ്യാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. പ്രായമെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവം കേസാകുമെന്ന് അറിഞ്ഞതോടെയാണ് ഭർത്താവ് മുങ്ങിയത്. കുട്ടിയുടെ ഡി.എൻ..എ സാമ്പിൾ പൊലീസ് പരിശോധനക്കയച്ചിട്ടുണ്ട്. . മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ ഭർത്താവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.