
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി നേതാവ് ജഗ്താർ സിംഗ് ബജ്വ. പ്രതികാര നടപടികളെ ഭയക്കുന്നില്ലെന്നും, റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ പരേഡിൽ അക്രമം അഴിച്ചുവിട്ടതാരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
കർഷക സംഘടനകൾ ഇന്ന് ഉച്ചയ്ക്ക് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും. ദേശീയപാതകളിലും സംസ്ഥാന പാതകളിലും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഉപരോധം. സ്‌കൂൾ ബസുകൾ, ആംബുലൻസുകൾ, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഒഴിവാക്കും.
സമാധാനപരമായി സമരം സംഘടിപ്പിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. മൂന്നു മണിയാകുമ്പോൾ ഒരു മിനിട്ട് നേരം വാഹനങ്ങളുടെ സൈറൺ മുഴക്കി സമരം അവസാനിപ്പിക്കും. കരിമ്പ് വിളവെടുപ്പു സമയമായതിനാൽ ഉത്തരാഖണ്ഡിൽ ഉത്തർപ്രദേശിലും റോഡ് ഉപരോധമുണ്ടാവില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.