trissur-pooram

തൃശൂർ: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനമായി. ഇതിനായി പ്രത്യേക സമിതിരൂപീകരിക്കാൻ ഇന്നു ചേർന്ന യോഗത്തിൽ തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും എത്ര വിപുലമായി പൂരം നടത്തണമെന്നും എത്രത്തോളം ആളുകളെ പങ്കെടുപ്പിക്കണമെന്നും തീരുമാനിക്കുക.

കർശന നിയന്ത്രണങ്ങളോടെയാകും തൃശൂർ പൂരം നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾനടത്തുകയും ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കുകയും ചെയ്യും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോൾ സമിതി യോഗം ചേർന്ന സാഹചര്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തും. മാർച്ചിൽ അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. ഏപ്രിൽ 23നാണ് പൂരം. സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും നടത്തും.