ksrtc

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഫെബ്രുവരി 23 ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന. 'സ്വിഫ്റ്റ്' കമ്പനി രൂപീകരണത്തിൽ നിന്ന് പിന്മാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്.

കെഎസ്ആർടിസിയിലെ ദീർഘദൂര സർവീസുകൾക്കായിയുളള സ്വതന്ത്ര കമ്പനി 'സ്വിഫ്റ്റ്' രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ യൂണിയനുകളുമായി ഇന്നലെ നടന്ന മന്ത്രിതല ചർച്ച പരാജയപ്പെട്ടിരുന്നു. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ യൂണിയനുകൾക്ക് എതിർപ്പുണ്ടെങ്കിൽ അത് പൂർണമായും സർക്കാർ ഉടമസ്ഥതയിലുളള സൊസൈറ്റിയാക്കാമെന്ന നിർദേശം തോമസ് ഐസക് മുന്നോട്ട് വെച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ എന്നിവർക്കൊപ്പം യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധനമന്ത്രി നിർദേശം മുന്നോട്ട് വെച്ചത്.

പരിഷ്‌കരണമില്ലാതെ സർക്കാർ സഹായം കൊണ്ടു മാത്രം കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. പിരിച്ചുവിട്ടവർക്ക് പുനപ്രവേശനവും നിലവിലുളളവർക്ക് തൊഴിലും ശമ്പളവും ഉറപ്പുവരുത്തിയാൽ പരിഷ്‌കരണങ്ങളോട് സഹകരിക്കാമെന്ന് യോഗത്തിൽ സിഐറ്റിയു അറിയിച്ചു. എന്നാൽ കമ്പനിയായാലും സൊസൈറ്റിയായാലും സ്വതന്ത്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ടിഡിഎഫും ബിഎംഎസും. അതേസമയം കമ്പനിയുടേയോ സൊസൈറ്റിയുടേയോ കാര്യത്തിൽ അനുനയനമുണ്ടായില്ലെങ്കിൽ ശമ്പള പരിഷ്‌കരണത്തിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തിലും വഴങ്ങേണ്ടതില്ലെന്നതാണ് സർക്കാർ നിലപാട്.