she-

സ്വന്തം വീടുകളിൽപ്പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന റിപ്പോർട്ടുകളാണ് നാൾക്ക് നാൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.. കുട്ടിക്കാലത്ത് തന്നെ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ പ്രായപൂർത്തിയായിക്കഴിഞ്ഞാലും നടുക്കുന്ന ഓർമ്മകൾ അവരെ പിന്തുടർന്നുകൊണ്ടിരിക്കും.. പലപ്പോഴും അടുത്തറിയാവുന്നവരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകുമ്പോൾ അത് പുറത്ത് പറയാൻ പോലും പലരും ഭയക്കുന്നു. എന്നാൽ ചിലരെങ്കിലും ഇക്കാര്യം പൊതുസമൂഹത്തിൽ തുറന്നുപറയാൻ കാണിച്ച ധൈര്യമാണ് പല കേസുകളും പുറത്തുവരുന്നതിനിടയാക്കിയത്. തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നുപറയുന്നതിലൂടെ മറ്റു പെൺകുട്ടികൾക്ക് ദുരനുഭവങ്ങളിൽ നിന്ന് രക്ഷ നേടാൻ കഴിയട്ടെ എന്ന് ചിന്തിക്കുന്നവരും ഇവരിലുണ്ട്.. ഇങ്ങനെ ബാല്യകാലത്ത് വീട്ടിൽ വച്ചുണ്ടായ അതിക്രമത്തെക്കുറച്ച് തുറന്നുപറയുകയാണ് ഒരു യുവതി സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ..

അഞ്ച് വയസുള്ളപ്പോൾ വീട്ടിൽ സഹായിയായി എത്തിയ അയാൾ മുത്തശിയുടെ കട്ടിലിൽ കിടത്തി ശാരീരികമായി ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. എന്റെ ഉടുപ്പ് അഴിച്ചുമാറ്റാതെ തന്നെ എന്റെ ശരീരത്തിൽ മോശമായി സ്പർശിക്കുമായിരുന്നു. മുത്തശി അപ്പോൾ പൂജാമുറിയിലായിരിക്കും. അമ്മയാകട്ടെ വീട്ടുജോലികളിലും.. .ഓരോതവണയും ഇങ്ങനെ ചെയ്ത ശേഷം ഒന്നും സംഭവിക്കാത്ത പോലെ അയാൾ വീണ്ടും പഴയപോലെ പെരുമാറും. ഏകദേശം ഒരു വർഷത്തോളം ഇപ്രകാരം തുടർന്നു. മോശമായ സ്പർശനമാണോ എന്ന് അന്ന് നസ്സിലായിരുന്നില്ല. അതിനാൽ ഇതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. ഇത് അവിടെ അവസാനിച്ചില്ല. വീട്ടിലെ വാച്ച്മാനും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. വസ്ത്രത്തിനു മുകളിലൂടെ അയാൾ എന്റെ മാറിടത്തിൽ അമർത്തുകയും എന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. 'നീ പുരുഷനെ തൃപ്തിപ്പെടുത്താൻ ജനിച്ചവളാണ്'. അയാൾ എന്നോട് പറഞ്ഞു.

ആ പ്രായത്തിലൽ ഇങ്ങനെ പറഞ്ഞാൽ പോലും ഒന്നും മനസ്സിലാകില്ല. അതുകൊണ്ടു തന്നെ സാധാരണ ഒരു കാര്യം കേൾക്കുന്നതു പോലെയാണ് ഞാൻ അത് കേട്ടത്. ക്ലാസ് റൂം പോലും പെൺകുട്ടികൾക്ക് സുരക്ഷിതമായ ഇടമായിരുന്നില്ലെന്ന് പീന്നീട് എ മനസ്സിലായി. ഒരിക്കൽ പരീക്ഷ നടക്കമ്പോൾ സൂപ്പർവൈസർ എനിക്ക് സമീപത്ത് വന്നിരുന്നു. അയാൾ എന്റെ തുടയിൽ സ്പർശിച്ച് എന്നെ ചേർത്തു പിടിക്കാൻ ശ്രമിച്ചു. ഞാൻ ഞെട്ടിവിറച്ചുപോയി.. പ്രതീക്ഷിച്ച പോലെ തന്നെ ആ പരീക്ഷയിൽ ഞാൻ തോറ്റുവെന്നും യുവതി പറയുന്നു

13 ാം വയസിൽ ബോർഡിഡിംഗിൽ അയച്ചു പഠിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. ഇത്തരം പീഡനങ്ങളിൽ നിന്നുള്ള മോചനം കൂടിയായിരുന്നു അത്.. വർഷങ്ങൾക്കു ശേഷം വീട്ടിൽ തിരിച്ചെത്തി. കുളിക്കാൻ കുളിമുറിയിൽ കയറിയപ്പോൾ ഒരു ബന്ധുവിന്റെ വീഡിയോ ക്യാമറ അവിടെ നിന്നും കണ്ടുകിട്ടി. ഞാൻ എവിടെയും സുരക്ഷിതയല്ലെന്ന് എനിക്ക് തോന്നി. വസ്ത്രങ്ങളുമായി കുളിമുറിയിൽ നിന്ന് ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു. .

ഈ അനുഭവങ്ങൾ എന്നെ മാനസീകമായി തളർത്തിയിരുന്നു. എന്റെ ശരീരത്തെ ഞാൻ വെറുത്തു തുടങ്ങി. ഒരു സെൽഫിക്ക് പോസ് ചെയ്യാൻ പോലും ഞാൻ തയ്യാറായിരുന്നില്ല.ഒരുതരത്തിലുള്ള ബന്ധങ്ങളിലേക്കും പോകാൻ എനിക്ക് പേടിയായിരുന്നു. എന്തോ മാരകമായ അസുഖം എനിക്കുണ്ടെന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. 'UGLY" എന്നാണ് എല്ലായിടത്തും എന്റെ പാസ്‌വേഡ് ആയി ഉപയോഗിച്ചിരുന്നത്.. ഈ പ്രശ്നങ്ങളിൽ നിന്നും മോചനം വേണമെന്ന ചിന്തയിൽ വിവാഹത്തിന് മുൻപ് ഭർത്താവാകാൻ പോകുന്നയാളോടും അമ്മയോടും ഞാൻ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഭാരമെല്ലാം ഇറക്കി വച്ച് ഭാവിയിൽ സമാധാനത്തോടെ ജീവിക്കാമെന്ന ചിന്തയിലാണ് എല്ലാം തുറന്നു പറഞ്ഞത്.

ഒരുമാസത്തിനു ശേഷം എന്റെ പിറന്നാളിന് കുട്ടിക്കാലത്തെ കുറെ ഫോട്ടോകളാണ് എന്റെ മമാതാപിതാക്കൾ സമ്മാനമായി നൽകിയത്. അതിൽ ഒന്നിൽ അയാളും ഉണ്ടായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി. എന്റെ കുടുംബത്തിനു മുന്നിൽ നിന്നു തന്നെ ഞാൻ തകർന്നു പോയി. അത്രപെട്ടന്ന് ആ ദുരനുഭവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് കഴിയില്ലെന്ന് ആ സംഭവത്തോടെ ബോധ്യമായി. ഞാൻ തെറാപ്പി ആരംഭിച്ചു. കുട്ടിക്കാലത്ത് നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാൻ ഞാൻ തീരുമാനിച്ചു. ഇത്തരത്തിലുള്ള ലൈംഗികാതിക്രമങ്ങളെ കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാൻ ഞാൻ മുന്നിട്ടിറങ്ങി. പക്ഷേ, 30 വർഷങ്ങൾക്കിപ്പുറവും ചിലപ്പോഴൊക്കെ ആ സംഭവം ഇപ്പോഴും എന്നെ അസ്വസ്ഥയാക്കാറുണ്ട്.

ഇപ്പോൾ ഞാൻ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഞാൻ അവരെ പഠിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും ആലിംഗനം ചെയ്യുകയും മറ്റേതെങ്കിലും രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയോ ചെയ്താൽ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നു പറയാൻ ഞാൻ അവരെ പഠിപ്പിച്ചിട്ടുണ്ട്. 'എനിക്ക് ആലിംഗനം ചെയ്യുന്നത് ഇഷ്ടമല്ല' എന്ന് മൂന്നു വയസ്സുകാരി മകൾ പറയുന്നത് എന്നെ സന്തോഷിപ്പിക്കാറുണ്ട്. കാരണം അവർ തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്നു. സമ്മതമില്ലാതെ ആരും ആരുടെയും ശരീരത്തിൽ സ്പർശിക്കാൻ ധൈര്യം കാണിക്കരുതെന്നാണ് ഞാൻ അവരെ പഠിപ്പിക്കുന്നതെന്നും യുവതി പറയുന്നു