
കാഞ്ഞങ്ങാട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ സി.ബി.ഐ സംഘം പരിശോധന നടത്തി. സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ കെ.മണികണ്ഠന്റെ മൊഴിയും സി.ബി.ഐ രേഖപ്പെടുത്തി. . കേസിലെ 14ാം പ്രതിയാണ് മണികണ്ഠൻ.
സി.ബി.ഐ. ഡിവൈ.എസ്.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങൾ വിശദീകരിച്ച ശേഷം അകത്തേക്ക് കയറിയ സി.ബി.ഐ ഉദ്യോഗസ്ഥർ പ്രതികൾ ഉറങ്ങിയ സ്ഥലവും മറ്റും രേഖപ്പെടുത്തി. 2019 ഫെബ്രവുരി 17നാണ് കൊല പാതകം നടന്നത് അന്നു രാത്രി പ്രതികളിൽ നാലു പേർ സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റി ഓഫീസിലും ബാക്കി നാലുപേർ വെളുത്തോളി ഗ്രാമത്തിലെ ഒരു വീട്ടിലുമാണ് തങ്ങിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്.
സി.പി.എം മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടിൽ പീതാംബരൻ ഉൾപ്പടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ 11 പേരും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. എട്ടുപേരാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവർ രണ്ടു വാഹനങ്ങളിലായി വെളുത്തോളി ഗ്രാമത്തിലെത്തുകയും അവിടെ നിന്നു നാലുപേർ ചട്ടഞ്ചാലിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയെന്നുമാണ് റിപ്പോർട്ട്. മുൻ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൃത്യമാണോയെന്ന പരിശോധനയാണ് സി.ബി.ഐ നടത്തുന്നത്.
സർക്കാർ അപ്പീൽ തള്ളി സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സി.ബി.ഐ സംഘം കേസ് ഏറ്റെടുത്തത്. 2019 ഫെബ്രുവരി 17-ന് രാത്രിയാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്.