
തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദൻ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ജനിക്കുമ്പോൾ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോൾ സിപിഎം നേതൃത്വം ഉയർത്തുന്നതെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.
വൈരുദ്ധ്യാത്മിക ഭൗതികവാദമെന്ന മാർക്സിയൻ തത്വം ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമല്ലെന്നാണ് എംവി ഗോവിന്ദന്റെ കണ്ടുപിടിത്തം. ഇത് എത്രയോ നാളായി ജനാധിപത്യ മതേതരകക്ഷികൾ തുടരെത്തുടരെ പറയുന്നതാണ്. വൈരുദ്ധ്യാത്മിക ഭൗതികവാദം ഒരു കാലത്തും പ്രസക്തമല്ലെന്ന കാര്യം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനം തെളിയിച്ചതാണ്. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാകുമോയെന്ന ഒരു അവസാന പരീക്ഷണത്തിലാണ് കേരളത്തിലെ സിപിഎം എന്നതിന്റെ തെളിവാണ് ഗോവിന്ദന്റെ പ്രസ്താവന. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജന്മിത്വത്തിന്റെ പിടിയിൽ നിന്നുനാം ഇതുവരെ മോചിതരായിട്ടില്ലെന്ന എംവി ഗോവിന്ദന്റെ തുറന്ന് പറച്ചിൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ ശരിയാണ്. ചങ്ങാത്ത മുതാളിത്വത്തിന്റെ പാതയിൽ സിപിഎം സഞ്ചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇന്നത്തെ ചില സിപിഎം നേതാക്കളുടെ ജീവിതവും മനോഭാവവും ജന്മിത്വാകലത്തെ അനുസ്മരിപ്പിക്കുന്നതാണ്. അധ്വാനവർഗ്ഗം, മുദ്രാവാക്യം മുഴക്കുന്ന തൊഴിലാളികൾ മാത്രമാണെന്നാണ് സിപിഎം കരുതുന്നത്. അതിന് അപ്പുറം അവർക്ക് ഒരു പരിഗണനയും സിപിഎം നൽകുന്നില്ല.
കമ്മ്യൂണിസ്റ്റ് ആശയങ്ങളും തത്വങ്ങളും സിപിഎം ഉപേക്ഷിച്ചു. രാഷ്ട്രീയ ലാഭത്തിന് ഏത് അടവുനയവും സ്വീകരിക്കാമെന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. വർഷങ്ങളായി സിപിഎം ജനമദ്ധ്യത്തിൽ സ്വീകരിക്കുന്ന നിലപാടും ഇതു തന്നെയാണ്. അധികാരം നേടാനും നിലനിർത്താനും ഏത് ഹീനപ്രവർത്തിയും നടത്താം. അത്തരമൊരു നടപടിയാണ് ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിച്ചത്. സംഘപരിവാർ ശക്തികൾക്ക് വളരാനുള്ള അവസരം നൽകുന്നതോടൊപ്പം വിശ്വാസികളെ വഞ്ചിക്കുകയും ചെയ്‌തെന്നും മുല്ലപ്പളളി പറഞ്ഞു.