
മുംബയ്: മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നു. മഹാരാഷ്ട്രയിലെ പാൽഗറിൽ ഗുരുതരമായി പെള്ളലേറ്റ നിലയിൽ കണ്ടെത്തിയ സൂരജ് കുമാർ ദുബെയാണ് (26) മുംബയിലെ ആശുപത്രിയിൽ വച്ച് മരിച്ചത്. കോയമ്പത്തൂരിലെ ഐ.എൻ.എസ് അഗ്രാണി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുകയായിരുന്ന സൂരജ് അവധിയിലായിരുന്നു. സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന് ചെന്നൈ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട് പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ് പൊലീസിനെ വിവരമറിയിച്ചത്. പാൽഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ് അന്വേഷണം ആരംഭിച്ചു.