
കോഴിക്കോട്: ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തിറക്കിയ കോൺഗ്രസിനെ വിമർശിച്ച് ശബരിമലയിൽ പ്രവേശിച്ച ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോൺഗ്രസിന്റേത് തട്ടിക്കൂട്ട് പൊറാട്ട് നാടകം മാത്രമാണെന്നും അത് ബിജെപിയിലേക്കും സംഘ്പരിവാറിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അവർ കുറ്റപ്പെടുത്തി. ഒരു മലയാളം സ്വകാര്യ വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിലാണ് ആക്ടിവിസ്റ്റ് ഇങ്ങനെ പ്രതികരിച്ചത്.
കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങൾ ഉണ്ടായിട്ടും അവയെ അഭിമുഖീകരിക്കാതെ ഒളിച്ചോടിക്കൊണ്ട് കോൺഗ്രസ് വേറൊരു വിഷയം എടുത്തിട്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി പറയുന്നു. കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കും പ്രാദേശിക നേതാക്കൾക്കും ഈ വിഷയത്തിൽ രണ്ട് നിലപാടാണ് ഉള്ളതെന്ന് താൻ സംശയിക്കുന്നതായും അവർ പറഞ്ഞു.
ലോകം മുഴുവൻ സ്ത്രീകളുടെ അവകാശങ്ങൾ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുമ്പോൾ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ശാസ്ത്രവിരുദ്ധമായ കരട് നിയമമാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് 'ഈ ആളുകൾക്ക് നാണമില്ലേ' എന്നും അവർ പൊട്ടിത്തെറിച്ചു. നീതിപീഠത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഇങ്ങനെയൊരു ബില്ല് പുറത്തിറക്കിയതെന്നും അവർ പറഞ്ഞു.
ശബരിമല യുവതീപ്രവേശന നിയമം നടപ്പാക്കാൻ ബാദ്ധ്യതയുള്ള സർക്കാർ അത് ചെയ്യാത്തതിൽ തനിക്ക് വിമര്ശനമുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയിൽ തനിക്ക് പ്രവേശിക്കാൻ സാധിച്ചത് സർക്കാർ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റിയത് കൊണ്ടാണ്. എന്നാൽ സ്ത്രീസുരക്ഷയുമായും ലിംഗസമത്വവുമായും ബന്ധപ്പെട്ട നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുകയാണെങ്കിൽ വളരെ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും അവർ പറയുന്നു.