dharmajan

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമജൻ ബോൾഗാട്ടിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായി. വടക്കൻ കേരളത്തിന്റെ ചുമതലയുളള എ ഐ സി സി സെക്രട്ടറി പി വി മോഹനനുമായി ധർമ്മജൻ നടത്തിയ കൂടിക്കാഴ്‌ചയിൽ വിജയസാദ്ധ്യത ചർച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതിൽ അന്തിമ തീരുമാനമായില്ല.

സംസ്ഥാനത്തെ രണ്ട് മണ്ഡലത്തിലേക്കാണ് ധർമജനെ പ്രധാനമായും പരിഗണിക്കുന്നത്. രണ്ടിടത്തും വിജയസാദ്ധ്യത ശക്തമല്ലെന്നാണ് വിലയിരുത്തൽ. ബാലുശ്ശേരിയിലാണ് ധർമജനെ ആദ്യം മുതൽ പരിഗണിക്കുന്നത്. ദളിത് സംവരണ മണ്ഡലമാണ് ബാലുശ്ശേരി. മണ്ഡലത്തിൽ ആഴത്തിലുളള ബന്ധമുണ്ടെന്ന് ധർമജൻ അവകാശപ്പെടുന്നുണ്ടെങ്കിലും ദളിത് കോൺഗ്രസ് അടക്കം അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധർമജന്റെ വിജയസാദ്ധ്യത കോൺഗ്രസ് പരിശോധിച്ച് വരികയാണ്. രാഹുൽ ഗാന്ധിയുടെ ടീം തന്നെയാവും ഇതും വിലയിരുത്തുക.

നിലവിൽ ബാലുശ്ശേരി സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ശക്തമായ വേരോട്ടം ഈ മണ്ഡലത്തിൽ സി പി എമ്മിനുണ്ട്. മുസ്ലീം ലീഗും ഇവിടെ ശക്തമാണ്. ബാലുശ്ശേരിയിൽ മത്സരിക്കണമെന്ന് ഇത്തവണ കോൺഗ്രസിലെ നേതാക്കളിൽ പലരും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ധർമ്മജനെ വൈപ്പിനിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഇത് കുറച്ച് കൂടി വിജയസാദ്ധ്യത കൂടുതലുളള മണ്ഡലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊച്ചിക്കാരനെന്ന ആനുകൂല്യവും ധർമജന് വൈപ്പിനിൽ ലഭിക്കും. മണ്ഡലമേതായാലും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് ധർമജന്റെ നിലപാട്.