bypass

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ ഭാഗമായി തിരുവല്ലത്ത് നിർമ്മിക്കാനുദ്ദേശിച്ച ടോൾ പ്ളാസ ദേശീയപാത അതോറിട്ടി ഉപേക്ഷിച്ചു. താൽക്കാലിക ടോൾ പ്ലാസയുടെ നിർമ്മാണ ടെൻഡർ ഏറ്റെടുക്കാൻ ഒരു കമ്പനിയും തയ്യാറാകാതിരുന്നതോടെയാണിത്. തിരുവല്ലം പാലത്തിന് ഒരു കിലോമീറ്റർ അകലെ താൽക്കാലിക ടോൾ പ്ളാസ നിർമ്മിച്ച് പിരിവ് തുടങ്ങാൻ ദേശീയപാത അതോറിട്ടി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി രണ്ട് തവണ ടെൻഡറും ക്ഷണിച്ചു. എന്നാൽ,​ ടെൻഡർ ഏറ്റെടുക്കാൻ ഒരു കരാറുകാരൻ പോലും സന്നദ്ധത പ്രകടിപ്പിച്ചില്ല. അതേസമയം, തിരുവല്ലം പാലത്തിൽ നിന്ന് 300 മീറ്റർ അകലെ വേങ്കറയിലാണ് സ്ഥിരം ടോൾ പ്ലാസ നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത് മാർച്ചിൽ പൂർത്തിയാകും.


താൽക്കാലിക ടോൾ പ്ളാസ സ്ഥാപിക്കുന്നത് വൻ വരുമാന നഷ്ടത്തിന് ഇടയാക്കുമെന്ന് കരാറുകാർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവല്ലം നഗരപരിധിയിൽ സ്ഥിതി ചെയ്യുന്നതിനാൽ കോവളത്തു നിന്ന് നഗരത്തിലേക്ക് വരുന്ന ദൈനംദിന യാത്രക്കാർ ടോൾ നൽകുന്നതിൽ നിന്ന് ഒഴിവാകുന്നതിന് വെള്ളാർ ജംഗ്ഷനിൽ നിന്ന് മറ്റ് വഴികളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കും. ഇത് വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കുമെന്നാണ് കരാറുകാർ പറയുന്നത്. ഇത് മറികടക്കാൻ ദേശീയപാത അതോറിട്ടി നൽകുന്ന ഡിസ്‌കൗണ്ട് കൂപ്പണുകൾ വാങ്ങി ടോൾ പ്ലാസ വഴി യാത്ര ചെയ്യാൻ സംവിധാനമൊരുക്കാമെന്ന് പറഞ്ഞെങ്കിലും കരാറുകാർക്ക് ഇത് സ്വീകാര്യമായില്ല. ചില കരാറുകാർ അനൗദ്യോഗികമായി തങ്ങളുടെ ബുദ്ധിമുട്ട് ദേശീയപാത അതോറിട്ടി അധികൃതരെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് താൽക്കാലിക ടോൾ പ്ളാസ സ്ഥാപിക്കാമെന്ന നിർദ്ദേശത്തിൽ നിന്ന് ദേശീയപാത അതോറിട്ടി പിന്നോട്ട് പോയത്,


ദേശീയപാത 66ൽ കഴക്കൂട്ടം -മുക്കോല റോഡിന്റെ പണി പൂർ​ത്തിയായിക്കഴിഞ്ഞു. 26.5 കിലോമീറ്ററാണ് റോഡിന്റെ നീളം.


ടോൾ പ്ളാസ


 തിരുവല്ലം പാലത്തിന് 300 മീറ്റർ അകലെ


 ഇരുവശത്തേക്കും പോകുന്ന വാഹനങ്ങൾക്ക് വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ടോൾ


 നിർമ്മാണം അന്തിമഘട്ടത്തിലേക്ക്


 രണ്ട് മാസത്തിനുള്ളിൽ ടോൾ പിരിവ് തുടങ്ങും


 വിവിധതരം വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് നിശ്ചയിക്കാനുള്ള നടപടികൾ ദേശീയപാത അതോറിട്ടി തുടങ്ങി


 ടോൾ പ്ളാസ പ്രവർത്തിപ്പിക്കുക കരാറുകാർ


 നേരത്തെ ടോൾ പ്ളാസ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത് ആക്കുളത്ത്