
പൊന്നാനി : പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യ യാത്രയ്ക്ക് പൊന്നാനിയിൽ ലഭിച്ച സ്വീകരണത്തിനിടെ തനിക്കെതിരെ പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായി സ്പീക്കർ രംഗത്തെത്തി. ആർജവമുണ്ടെങ്കിൽ തന്റെ മണ്ഡലമായ പൊന്നാനിയിൽ വന്ന് ജനവിധി തേടാനാണ് സ്പീക്കറുടെ വെല്ലുവിളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ പ്രസംഗമാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
തന്റെ മണ്ഡലമായ പൊന്നാനിയിൽ എത്തി തനിക്കെതിരെ യുക്തിരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സ്പീക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്പീക്കർ എന്ന പദവിയെ ദൗർബല്യമായി കാണരുത്. ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാടാൻ വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയെന്നും പ്രതിപക്ഷ നേതാവുമായി ഒളിയുദ്ധമല്ല താൻ നടത്തിയതെന്നും സ്പീക്കർ പ്രതികരിച്ചു.