
തന്റെ ഷർട്ട് ഇല്ലാത്ത ചിത്രം പോസ്റ്റ് ചെയ്ത നടൻ പൃഥ്വിരാജിനെതിരെ കേസ് എടുക്കാത്തതെന്തെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രൻ. മകനെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ നടന്ന സദാചാര ആക്രമണങ്ങൾക്ക് പിന്നാലെ അവർക്കെതിരെ കേസ് എടുത്തത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകയുടെ ട്രോൾ. നടന്റെ 'കാമോദ്ദീപകമായ' ചിത്രം പലരിലും ലൈംഗിക വികാരം ഉണർത്താൻ സാദ്ധ്യതയുണ്ടെന്നും നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് കുറ്റക്കാരനാണെന്നും പറഞ്ഞുകൊണ്ട് കപട സദാചാരവാദികളെ രശ്മിത കണക്കിന് പരിഹസിക്കുന്നുമുണ്ട്.
കുറിപ്പ് ചുവടെ:
'രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ൻ്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം....
നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരൻ എന്ന സുന്ദരനായ നടൻ സ്വന്തം മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം പൊതുവിടത്തിൽ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിൻ്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ / പുരുഷന്മാരിൽ/ ഭിന്ന ലൈംഗിക താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ട്.
പെയ്ൻറു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ പെയിൻ്റിൻ്റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ്. ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാൾ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം.
കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്ന ചിത്രത്തിന് കാരണമായവർക്കെതിരെ - രഹ്നാ ഫാത്തിമയുടെ നഗ്നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും - കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യർത്ഥനയോടെ....'