
ജയ്പുർ: രാജസ്ഥാനിലെ 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ ഭരണം നേടി കോൺഗ്രസിന് വൻനേട്ടം. 60 നഗരസഭകളിൽ ബി.ജെ.പി അധികാരത്തിലിരുന്ന സ്ഥാനത്താണ് കോൺഗ്രസിന്റെ ഈ തിരിച്ചുവരവ് 19 നഗരസഭകളിൽ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി. ബാക്കി ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്.
ബി.ജെ.പി ആകെ 37 ഇടങ്ങളിലാണ് അധികാരം ഉറപ്പിച്ചത്. ഇതിൽ 24 ഇടങ്ങളിൽ ബി.ജെ.പി ഒറ്റയ്ക്കു ഭരണം നേടി. എൻ.സി.പിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിൽ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികൾ, 9 മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപറേഷൻ എന്നിവയിലേക്കാണു ജനുവരി 28ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്.
ആകെയുള്ള 3095 വാർഡുകളിൽ 1197ൽ വിജയിച്ച് കോൺഗ്രസ് മുൻതൂക്കം നേടിയിരുന്നു. എന്നാൽ 1140 സീറ്റിൽ വിജയിച്ച ബി.ജെ.പിക്കു കൂടുതൽ സ്ഥലങ്ങളിൽ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ഇതോടെ വിജയിച്ച 634 സ്വതന്ത്രരുടെ വോട്ട് ഭരണം നേടുന്നതിൽ നിർണായകമായി. ജനുവരി 31നു ഫലമറിഞ്ഞ നഗരസഭകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ തിരഞ്ഞെടുപ്പു നടന്നത്.
ഡിസംബറിൽ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലും സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ കൂടുതൽ സ്ഥലങ്ങളിൽ അധികാരം നേടാൻ കോൺഗ്രസിനു സാധിച്ചിരുന്നു. അന്നു തിരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളിൽ 33ലും അദ്ധ്യക്ഷസ്ഥാനം നേടാൻ പാർട്ടിക്കായപ്പോൾ 10 എണ്ണം മാത്രമേ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ.