modi

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച. മോദിയുടെ 'സമര ജീവി(ആന്ദോളൻ ജീവി)' പരാമർശത്തെ കിസാൻ മോർച്ച രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി സമരം ചെയ്യുന്ന കര്‍ഷകരെ അപമാനിച്ചെന്നും തങ്ങള്‍ സമരജീവികള്‍ ആയതില്‍ അഭിമാനിക്കുന്നുവെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സമര ജീവികളായതില്‍ അഭിമാനിക്കുന്നു. ബിജെപിയും മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്ക് എതിരെ സമരം ചെയ്തിട്ടില്ല. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കൾ പറയുന്നു.

കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. അടുത്ത ചര്‍ച്ചയ്ക്കുള്ള തീയതി നിശ്ചയിക്കണമെന്ന് കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ചര്‍ച്ച നടത്താന്‍ കര്‍ഷകര്‍ ഒരിക്കലും വിസ്സമ്മതിച്ചിട്ടില്ലെനും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ശിവകുമാര്‍ കക്ക പറഞ്ഞു.

രാജ്യത്ത് ഒരു പുതിയ വിഭാഗം സമരജീവികള്‍ ഉദയം കൊണ്ടിട്ടുണ്ടെന്ന് ഇന്ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാകുമെന്നും ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാന്‍ ആകില്ലെന്നും മോദി പറഞ്ഞു. ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.