pinarayi-vijayan

ആലപ്പുഴ: ആലപ്പുഴയിലെ സി പി എം നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സി പി എം പ്രവർത്തകർ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞു. ആലപ്പുഴയിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്. അരൂർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്‌ച വന്നു. കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയാകേണ്ടെന്നും നേതാക്കളോടായി പിണറായി പറഞ്ഞു. കടുത്ത വിഭാഗീയത കാരണം മൂന്ന് മണ്ഡലങ്ങളിൽ ഒഴികെ ജില്ലയി‌ൽ വിജയ സാദ്ധ്യത നഷ്‌ടമാകുന്ന സാഹചര്യമാണ്. ഒരു നേതാവും സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കേണ്ടയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സി പി എമ്മിലെ തർക്കങ്ങൾ സംബന്ധിച്ച കൃത്യമായ റിപ്പോർട്ടുമായാണ് മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല ഒഴികെ മറ്റ് മണ്ഡലങ്ങളി‌ൽ വിജയസാധ്യത കുറവാണ്. വിഭാഗീയ പ്രവർത്തനങ്ങളാണ് കാരണം. വിജയ സാദ്ധ്യത നോക്കി സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ജില്ലാ സെക്രട്ടറിയേറ്റിന്റെ കൂട്ടായ തീരുമാനത്തിൽ മാത്രമേ പരിപാടികൾ നടത്താവൂ. ഒരു നേതാവും സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കേണ്ട. സിറ്റിംഗ് സീറ്റായ അരൂർ നഷ്ടമായതിനെ കുറിച്ച് പാർട്ടി താഴേത്തട്ടിൽ വരെ ചർച്ച നടത്തി. എന്നാൽ തീരുത്തൽ നടപടിയുണ്ടായില്ല. ഇത് ജില്ലാ നേതൃത്വത്തിന്‍റെ വീഴ്‌ചയാണെന്നും പിണറായി കുറ്റപ്പെടുത്തി.

ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിലെ ബി ജെ പി വളർച്ച ഗൗരമായി കാണണം. ഇവിടങ്ങളിൽ ഭവന സന്ദർശനം ഉൾപ്പടെ ഇനി മുതൽ ജില്ലാ കമ്മിറ്റി നേരിട്ട് നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംഘടനാ പ്രശ്‌നങ്ങൾ കൂടുതലുളള കോട്ടയം, ആലപ്പുഴ ജില്ലകളിലെ സെക്രട്ടറിയേറ്റ് യോഗങ്ങളിലാണ് പിണറായി നേരിട്ട് പങ്കെടുത്തത്. ആലപ്പുഴയിൽ മൂന്ന് മണിക്കൂറിലധികമാണ് ചർച്ച നടന്നത്.