
ന്യൂഡൽഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം യുവാക്കളെ കോൺഗ്രസ് ഐടി സെല്ലിന്റെ ഭാഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുൽ. ബിജെപിയുടെ സോഷ്യൽ മീഡിയ സെല്ലിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം.
'രാജ്യത്ത് നടക്കുന്നതെന്താണെന്ന് യുവാക്കളായ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ട്. അദൃശ്യമായതായി ഒന്നുംതന്നെയില്ല. നിങ്ങളുടെ സ്കൂളിൽ, കോളേജുകളിൽ, യൂണിവേഴ്‌സിറ്റികളിലൊക്കെ അടിച്ചമർത്തൽ കാണാൻ കഴിയും. ആശയസംഹിതകൾക്ക് മേലുള്ള ആക്രണം കാണാൻ കഴിയും. ഡൽഹിക്ക് പുറത്തേക്ക് നോക്കൂ, കർഷകർക്ക് സംഭവിക്കുന്നതെന്താണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഈ യുദ്ധത്തിന്റെ നട്ടെല്ല് ഒരു ട്രോൾ ആർമിയാണ്. വിദ്വേഷവും ശത്രുതയും പരത്തുന്ന ആയിരങ്ങളുണ്ട്'. അവർ അതിന് പ്രതിഫലവും പറ്റുന്നുവെന്ന് വിമർശിക്കുന്ന രാഹുൽ തുടർന്നാണ് കോൺഗ്രസ് ഐടി സെല്ലിലേക്കുള്ള ക്ഷണത്തിലേക്ക് കടക്കുന്നത്.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കുന്നത്. വാട്‌സാപ്പ്, മിസ്ഡ് കോൾ, ഇമെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെ കോൺഗ്രസ് ഐടി സെല്ലിന്റെ ഭാഗമാകാം. സേവ് ഇന്ത്യ, ജോയിൻ കോൺഗ്രസ് എന്ന ഹാഷ്‌ടാഗും നേതാക്കൾ ആരംഭിച്ചുകഴിഞ്ഞു.