nithish

പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 17 പേരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ഇതോടെ കാബിനറ്റിൽ ആകെ 30 മന്ത്രിമാരായി. ആറു സീറ്റുകൾ ഒഴിവുണ്ട്. ബി.ജെ.പിയിൽ നിന്ന് ഒമ്പതു പേരും ജെ.ഡി.യുവിൽ നിന്ന് എട്ടുപേരുമാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്. ബി.ജെ.പി ദേശീയവക്താവും മുൻ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനാണ് രാജ്ഭവനിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ഇതോടെ സംസ്ഥാനത്ത് ബി.ജെ.പിക്ക് 20 മന്ത്രിമാരായി. ജെ.ഡി.യുവിന് 12 മന്ത്രിമാരാണുള്ളത്. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു.

വിരമിച്ച ശേഷം ജെ.ഡി.യുവിൽ ചേർന്ന മുൻ ഐ.പി.എസ് ഓഫീസർ സുനിൽകുമാർ, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അടുത്ത ബന്ധുവായ നീരജ് കുമാർ സിംഗ് ബബ്ലു ( ബി.ജെ.പി), ബി.എസ്.പി ടിക്കറ്റിൽ ജയിച്ച് പിന്നീട് പാർട്ടി മാറി ജെ.ഡി.യുവിൽ എത്തിയ സമ ഖാനെ തുടങ്ങിയവരാണ് പുതുമുഖങ്ങൾ.