vaank-movie

'വാങ്ക്' സിനിമ കണ്ട അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. സിനിമയിൽ കണ്ടത് തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ ചെറുതാണെന്നും മതാചാരങ്ങൾ സിനിമയിൽ കണ്ടതിലും 'പത്തിരട്ടിയിലധികം ഭ്രാന്തുകൾ' അനുഭവിക്കേണ്ടതായി വരുമെന്നും ജസ്ല പറയുന്നു. മതാചാരങ്ങളെ എതിര്‍ത്താലോ ചോദ്യം ചെയ്താലോ പിന്നെയുണ്ടാകുന്ന ട്രോമ അതിഭീകരമായിരിക്കുമെന്നും അവർ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ ചൂണ്ടിക്കാണിച്ചു. നാളെ ഒരു മാറ്റമുണ്ടാകും എന്ന പ്രതീക്ഷയോടെ അതിനെ അതിജീവിക്കുമ്പോൾ വെളിച്ചമുണ്ടാകുമെന്നും അവർ പറയുന്നു.

കുറിപ്പ് ചുവടെ:

'വാങ്ക് സിനിമ കണ്ടിട്ട് കുറച്ച് ദിവസമായി.

ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞു. കാണണം. കണ്ട് തീരുവോളം നിന്നെ ഓര്‍ത്തു എന്ന്. അതുകൊണ്ട് തന്നെയാണ് കുറച്ച് ദിവസങ്ങളായി സിനിമയൊന്നും കാണാനുള്ള മനസ്സില്ലാതിരുന്നിട്ടും കണ്ടത്. കൂടെ സിനിമ കാണാനുണ്ടായിരുന്നവന്‍ ഓരോ സീന്‍ വരുമ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു.

jazla1

എനിക്ക് ഒന്നും പറയാനില്ല. എന്നാലും ഒന്ന് പറയാം. സിനിമയില്‍ കാണിച്ചതൊന്നുമല്ല. അതിന്റെ പത്തിരട്ടിയിലധികം ഭ്രാന്തുകള്‍ നിങ്ങള്‍ അനുഭവിക്കും. മതാചാരങ്ങള്‍ തെറ്റിച്ചാല്‍. പ്രത്യേകിച്ചും ഇസ്ലാം പോലൊരു കണ്‍സ്ട്രക്ഷനിലെ... സിനിമയിലെ മിക്ക സീനുകളും ഞാന്‍ കടന്ന് പോയതാണ്. പക്ഷേ തീവ്രത അതിനെക്കാള്‍ കൂടുതലായിരുന്നു എന്ന് മാത്രം.

കാമ്പസിലെ ഒറ്റപ്പെടല്‍. ഭീകരജീവി പരിവേഷം. സഹോദരങ്ങള്‍ അവരിടങ്ങളില്‍ അനുഭവിക്കുന്നത്. വഴിയില്‍ നിങ്ങളെ തടഞ്ഞ് നിര്‍ത്തല്‍. ഭീഷണിപ്പെടുത്തല്‍. വീട്ടുകാര്‍ ടോര്‍ച്ചര്‍ ചെയ്യപ്പെടല്‍. ബന്ധുക്കളില്‍ നിന്നുള്ള ഒറ്റപ്പെടല്‍. നാട്ടുകാരുടെ വെറുപ്പുളവാക്കുന്ന നോട്ടങ്ങള്‍. പള്ളിക്കമ്മറ്റിയില്‍ വാപ്പ ചോദ്യം ചെയ്യപ്പെടുന്നത്. ഭ്രാന്തിയെന്ന ചാപ്പ. മാനസീകരോഗിയാക്കല്‍. മോല്ല്യന്‍മാരുടെ ചികിത്സക്ക് വേണ്ടിയുള്ള ഉപദേശങ്ങള്‍. അങ്ങനെ നീളും.

jazla2

സിനിമയില്‍ എന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ സംഭവിക്കാത്തത് ഒന്ന് മാത്രമാണ്. ഉപ്പയുടെ തല്ല്. എന്നെ ഒരിക്കലും ഇതിന്റെ പേരില്‍ മതവിശ്വാസിയായ ഉപ്പ തല്ലീട്ടില്ല. പക്ഷെ ഒരു വാക്ക് മാത്രം എന്നോട് പറഞ്ഞു. നിന്റെ ചിന്തകള്‍ക്ക് തടയിടാന്‍ എനിക്കവകാശമില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് നിനക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ട്. ഏത് മതം പിന്തുടരാനും പിന്തുടരാതിരിക്കാനും. പക്ഷേ നിന്‍റെ മതം ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നതാവരുത്. ആരുടേയും കണ്ണീരു വീഴ്ത്തുന്നതും. നീ നടക്കുന്നത് ഒരു ചെറിയ വഴിയിലൂടെയാണെന്ന് കരുതുക. വഴിയില്‍ ഒരു മുള്ളുണ്ട്. ആ മുള്ള് ചാടിക്കടക്കുന്നിടത്ത് ഒരു മതമുണ്ട്. ശരിയുമുണ്ട്. പക്ഷേ അത് പിന്നാലെ വരുന്നവനെ കുത്താന്‍ ഇടയുണ്ട്. എന്നാല്‍ പിന്നാലെ വരുന്നവനെ കുത്താതിരിക്കാന്‍ ആ മുള്ള് എടുത്ത് മാറ്റിയിട്ട് അതിലൂടെ നടന്ന് പോകുന്നിടത്തും ശരിയും മതവുമുണ്ട്. നിന്റെ മനഃസാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് പിന്തുടരുക എന്ന്.

മതാചാരങ്ങളെ എതിര്‍ത്താലോ ചോദ്യം ചെയ്താലോ. പിന്നീട് നിങ്ങള്‍ കടന്ന് പോകുന്ന ട്രോമ അതിഭീകരമാവും. എന്നാലും നാളെ രു മാറ്റമുണ്ടാവും സമൂഹത്തില്‍ എന്ന പ്രതീക്ഷയോടെ അതിനെ അതിജീവിക്കുന്നിടത്ത് വെളിച്ചണ്ടാവും.

സിനിമയില്‍ അവള്‍ ശാരീരികമായി അക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഞാന്‍ മാനസീകമായി അക്രമിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ശാരീരികമായി ആണ് അക്രമിക്കപെട്ടത്. സൈബര്‍ അക്രമങ്ങള്‍ അതിനപ്പുറം. ആക്സിഡന്റുകളുടെ നോവുകളും മുറിവുകളും പാടുകളും കൊണ്ട് സമ്പന്നമാണെന്റെ ശരീരം. ബാക്കിപത്രങ്ങള്‍...'