
തിരുവനന്തപുരം: ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ യു ഡി എഫ് ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എൽ ഡി എഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ ആർക്കൊപ്പമാണെന്ന് വ്യക്തമാക്കണം. എന്തിനാണ് എം എ ബേബി നിലപാടിൽ മലക്കം മറിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തിൽ യു ഡി എഫ് ഒന്നും ചെയ്‌തില്ലെന്ന വാദം ശരിയല്ല. പാർലമെന്റിൽ യു ഡി എഫ് പ്രതിനിധി ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്രം എതിർത്തതിനാൽ അവതരണാനുമതി ലഭിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയിലും പാർലമെന്റിലും ചെയ്യാവുന്നതെല്ലാം യു ഡി എഫ് ചെയ്‌തിട്ടുണ്ട്. ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളും ഒന്നും ചെയ്‌തില്ലെന്ന എൻ എസ് എസ് വാദം തെറ്റിദ്ധാരണ മൂലമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ എൻ എസ് എസ് നേതൃത്വത്തെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തും. യു ഡി എഫ് ചെയ്‌ത കാര്യങ്ങൾ എൻ എസ് എസ് ശ്രദ്ധിക്കാതെ പോയിരിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ് ശബരിമല. തിരഞ്ഞെടുപ്പിൽ എം പിമാർ ആരും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി എസ് സി റാങ്ക് പട്ടികയിൽ കയറി പറ്റുന്നതിലും ബുദ്ധിമുട്ടാണ് നിയമനം കിട്ടാൻ. സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്നവരെയാണ് ഏറ്റവും വലിയ ശത്രുക്കളായി സർക്കാർ കാണുന്നത്. പി എസ് സി റാങ്ക് പട്ടികയിലുളളവരെ സമരത്തിന് ഇറക്കിയത് ഞങ്ങളാണോ. ആ പാവങ്ങൾ ക്ഷമ കെട്ടാണ് സമരത്തിന് വന്നതെന്നും ചെന്നിത്തല പറഞ്ഞു. ഈ സർക്കാർ ഒരു പി എസ് സി പട്ടികയും നീട്ടിയിട്ടില്ല. ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായി വന്നപ്പോൾ ആണ് ഇവർ തിരഞ്ഞെടുപ്പ് മാസം വരെ കാലാവധി നീട്ടിയത്. അവരെ അപമാനിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഈ സർക്കാർ മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ നടത്തി. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള ഫയൽ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലേക്ക് വരുന്നുണ്ട്. ഇതു യുവാക്കളോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.
തവനൂരിൽ വന്ന് മത്സരിക്കാനുളള മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളിക്ക് കേരളത്തിൽ എവിടെയും താൻ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്നാൽ ജലീൽ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാൻ ചെന്നിത്തല തയ്യാറായില്ല. യാക്കോബായ- ഓർത്തഡോക്‌സ് തർക്കം സമാധാനപരമായി തീർക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും ഇരുവിഭാഗവുമായും മുന്നണി ചർച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി കാപ്പൻ യു ഡി എഫിലേക്ക് വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എൽ ഡി എഫ് വിട്ട് യു ഡി എഫിൽ ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, മാണി സി കാപ്പൻ ഇതുവരേയും യു ഡി എഫിനെ ഔദ്യോഗികമായി സമീപിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.