
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് കർശന മാർഗനിർദ്ദേശം. ആലിംഗനങ്ങളും ഹസ്‌തദാനവും പാടില്ല, ശാരീരിക സമ്പർക്കങ്ങൾ കർശനമായും ഒഴിവാക്കണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. 33 പേജുളള നിയമ പുസ്‌തമാണ് കായിക താരങ്ങൾക്കായി നൽകിയിരിക്കുന്നത്. നിയമങ്ങൾ തെറ്റിച്ചാൽ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഒളിമ്പിക്‌സ് വില്ലേജിൽ കഴിയുന്ന കായിക താരങ്ങളെ നാല് ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ഒന്നര ലക്ഷം കോണ്ടം കായിക താരങ്ങൾക്കായി നൽകാൻ ആലോചിക്കുന്നതായി ടോക്കിയോ ഒളിമ്പിക്‌സ് അധികൃതർ പറയുന്നു. കൊവിഡ് മാർഗ നിർദ്ദേശങ്ങളിൽ ശാരീരിക സമ്പർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് പറയുമ്പോൾ തന്നെയാണ് കോണ്ടം നൽകാനുളള സംഘാടകരുടെ ഈ തീരുമാനവും.
ജപ്പാനിലേക്ക് എത്തുന്നതിന് 72 മണിക്കൂറുകൾക്കുളളിൽ കൊവിഡ് പരിശോധന നടത്തിയതിന്റെ ഫലം വേണം. ജപ്പാനിൽ എത്തിയ ഉടനേയും കൊവിഡ് പരിശോധന നടത്തണം. കളിക്കാർക്ക് നിരീക്ഷണത്തിൽ ഇരിക്കേണ്ടതില്ല. മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ട്രെയിനിംഗ് ക്യാമ്പുകളിൽ താരങ്ങൾക്ക് പങ്കെടുക്കാം. എന്നാൽ മത്സര വേദിക്ക് പുറത്തുളള ജിം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കടകൾ, റെസ്‌റ്റോറന്റുകൾ എന്നിവിടങ്ങളിലേക്ക് പോവുന്നതിന് വിലക്കുണ്ട്.
ഏപ്രിലിലും, ജൂലായിലും ഈ മാർഗ നിർദ്ദേശങ്ങൾ പുതുക്കും. ജൂലായ് 23നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. 2020ലാണ് ടോക്കിയോ ഒളിമ്പിക്‌സ് നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് 2021ലേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.