
മമ്മൂട്ടിയും സൗന്ദര്യവും, പരസ്‌പരം അകലാൻ കഴിയാത്ത വിധം ഇഴചേർന്ന രണ്ടുവാക്കുകൾ. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്നു എന്ന പരാതി മാത്രമേ ആരാധകർക്ക് തങ്ങളുടെ മമ്മൂക്കയോടുള്ളൂ. എന്നാൽ അതിന് പിന്നിൽ മെഗാതാരം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ചിട്ടവട്ടങ്ങളും ത്യാഗവുമുണ്ടെന്ന് അറിയുന്ന ഒരാൾ മാത്രേമേയുള്ളൂ. അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനർ വിബിൻ സേവ്യറിന് മാത്രം.
മമ്മൂട്ടിയുടെ വർക്കൗട്ട് കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകുമെന്നും, സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടാത്തതുകൊണ്ടുമാത്രം ആരും അത് അറിയുന്നില്ലെന്ന് വിബിൻ പറയുന്നു.
വിബിൻ സേവ്യറിന്റെ വാക്കുകൾ-
'2007ൽ രണ്ടു ചെറുപ്പക്കാർ വന്ന് ഞാൻ വർക്ക് ചെയ്യുന്ന ഫിറ്റ്നസ് സെന്ററിനെക്കുറിച്ച് അന്വേഷിച്ചു. അതിലൊരാളുടെ അച്ഛനു വേണ്ടിയാണെന്ന് പറയുകയും ചെയ‌്തു. അവർ എഴുതിതന്ന ഫോം കംപ്യൂട്ടറിൽ എന്റർ ചെയ്യാൻ എടുത്തപ്പോഴാണ് പേര് മുഹമ്മദ് കുട്ടിയെന്നും, ആക്‌ടർഎന്നുമൊക്കെ കണ്ടത്. വന്ന രണ്ടുപേരിൽ ഒരാൾ ദുൽഖർ ആയിരുന്നു എന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് മമ്മൂക്ക ഫിറ്റ്നസ് ക്ളബിൽ വന്നു.
ആദ്യകാലത്ത് മമ്മൂക്ക പല ട്രെയിനിംഗ് ഉപകരണങ്ങളും പറഞ്ഞ് ഉണ്ടാക്കിപ്പിക്കുകയായിരുന്നു. എവിടെ പോകുമ്പോഴും ട്രാവൽ ബാഗിൽ ചെറിയ ഡംബൽസ് കാണും. റെഡിമെയ‌്ഡ് ഡംബൽസ് കിട്ടാത്ത കാലത്താണ് മമ്മൂക്ക അത് ചെയ‌്തത്. ഞായറാഴ്‌ച പലരും വർക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. ഞായറാഴ്‌ചയായാലും വിശേഷദിവസമായാലും മമ്മൂക്ക വർക്കൗട്ട് മുടക്കില്ല.
രാവിലെ ഷൂട്ടിംഗ് ഉണ്ടെങ്കിൽ 6.30ന് വർക്കൗട്ട് തുടങ്ങും. ഇല്ലെങ്കിൽ 7.30ന്. ഒരു മണിക്കൂർ നീളുന്ന എന്റെ സെഷൻ കഴിഞ്ഞാൽ പിന്നെ, 45 മിനുട്ട് കാർഡിയോ ചെയ്യും. ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ട്രെയിനിംഗ് ആയിരുന്നു. നോമ്പ് സമയത്ത് പോലും വർക്കൗട്ട് മുടക്കില്ല. നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വർക്കൗട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂ.
രുചികരമായ ഭക്ഷണങ്ങൾ ഇഷ്ടമാണ് മമ്മൂക്കയ്‌ക്ക്. പക്ഷേ, ഡയറ്റ് കൃത്യമായി പാലിക്കാൻ മമ്മൂക്കയെ കഴിഞ്ഞേ ആളുള്ളൂ. ഇഷ്‌ടഭക്ഷണം ആരെങ്കിലും കൊടുത്താൽ അതിൽനിന്ന് അൽപം കഴിക്കും'.