
ന്യൂഡൽഹി: പാലാ സീറ്റ് സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഫുൽ പട്ടേലിനെ അറിയിച്ചതിന് പിന്നാലെ ഇടത് മുന്നണി വിടുമെന്ന് സൂചന നൽകി മാണി സി കാപ്പൻ. പാർട്ടി നേതൃത്വം വെളളിയാഴ്‌ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. പാർട്ടി നിലപാടാകും ദേശീയ നേതൃത്വം പ്രഖ്യാപിക്കുകയെന്നും കാപ്പൻ പറഞ്ഞു.
പാലാ തരില്ല കുട്ടനാട്ടിൽ മത്സരിച്ചോട്ടെ എന്നുപറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. സിപിഎം മുന്നണി മര്യാദ കാണിച്ചില്ല. തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടിക്ക് സീറ്റ് കൊടുക്കുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. പാലാ സീറ്റല്ല വിശ്വാസ്യതയാണ് പ്രധാനമെന്ന് കാപ്പൻ അഭിപ്രായപ്പെട്ടു. മുൻപ് ശരദ് പവാറും പ്രഫുൽ പട്ടേലുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയിൽ സിറ്രിംഗ് സീറ്റുകൾ ലഭിക്കുകയാണെങ്കിൽ മുന്നണി വിടേണ്ട എന്ന തീരുമാനമാണ് അറിയിച്ചത്. എന്നാൽ പാലാ സീറ്റ് നിഷേധിച്ചതോടെ മുന്നണി വിടാൻ എൻസിപി തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
നിലവിൽ നാല് ജില്ലാ കമ്മിറ്റികൾ മാത്രമാണ് മാണി സി കാപ്പനൊപ്പമുളളത്. ബാക്കി പത്തും മന്ത്രി എ.കെ ശശീന്ദ്രനൊപ്പമാണ്. എന്നാൽ ശരദ്‌പവാർ മാണി സി കാപ്പന് അനുകൂലമായി തീരുമാനമെടുത്താൽ മിക്ക ജില്ലാ കമ്മിറ്റികളും മാണി സി കാപ്പനൊപ്പം നിൽക്കുമെന്നാണ് വിവരം. പാലാ മാത്രമല്ല പല സിറ്റിംഗ് സീറ്റുകളും എൻസിപിയ്‌ക്ക് നഷ്‌ടമാകും എന്ന ഘട്ടത്തിലെത്തിയതോടെയാണ് മുന്നണി വിടുന്നതിന് പാർട്ടി തീരുമാനത്തിലെത്തിയതെന്നാണ് സൂചന.