
ആൻസി സോജന് രണ്ടാം സ്വർണം
ഗോഹട്ടി: അസാമിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുൻ ചാമ്പ്യന്മാരായ കേരളത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒൻപത് സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 18 മെഡലുകളാണ് അഞ്ചുദിവസമായി നടന്ന മീറ്റിൽ കേരളം നേടിയത്. 21 സ്വർണവും 20 വെള്ളിയും 14 വെങ്കലവുമടക്കം 55 മെഡലുകൾ വാരിക്കൂട്ടിയ ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 13 വീതം സ്വർണം നേടിയ തമിഴ്നാടും ഉത്തർപ്രദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
അവസാന ദിവസമായ ഇന്നലെ നടന്ന അണ്ടർ-20 പെൺകുട്ടികളുടെ 200 മീറ്ററിൽ കേരളത്തിനായി ആൻസി സോജനും 400 മീറ്റർ ഹർഡിൽസിൽ ജെ.വിഷ്ണുപ്രിയയും സ്വർണം നേടി.24.51 സെക്കൻഡിലാണ് തൃശൂർ നാട്ടിക സ്വദേശിനിയായ ആൻസി ഫിനിഷ് ചെയ്തത്.മീറ്റിലെ ആൻസിയുടെ രണ്ടാം സ്വർണമാണിത്. ആദ്യ ദിനം ലോംഗ് ജമ്പിലും ആൻസി പൊന്നണിഞ്ഞിരുന്നു.
ഹർഡിൽസിൽ ഒരു മിനിട്ട് 01.69 സെക്കൻഡിലാണ് വിഷ്ണുപ്രിയ ഒന്നാമതായി ഓടിയെത്തിയത്. അണ്ടർ-18 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ കെ.വി ലക്ഷ്മിപ്രിയ വെള്ളി നേടി.മഹാരാഷ്ട്രയുടെ ശ്വേത ചിക്കോടിക്കാണ് സ്വർണം.
അണ്ടർ-18 ആൺകുട്ടികളുടെ ഹൈജമ്പിലും കേരളത്തിന് വെള്ളി ലഭിച്ചു.1.99 മീറ്റർ ചാടിയാണ് ബി.ഭരത്‌രാജ് രണ്ടാമതെത്തിയത്. 2.05 മീറ്റർ ചാടിയ ഉത്തർപ്രദേശിന്റെ സന്ദീപ് കുമാറിനാണ് സ്വർണം.യൂത്ത് ബോയ്സ് 1500 മീറ്ററിൽ കേരളത്തിനായി റിജോയ് ജെ വെള്ളി നേടി.