ravishankar-prasad

ന്യൂ‌ഡൽഹി: വിവിധ സംഭവങ്ങളിൽ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്. 'ട്വി‌റ്ററോ, ഫേസ്‌ബുക്കോ ലിങ്ക്ഡ്ഇന്നോ വാട്‌സപ്പോ ഏത് സമൂഹമാദ്ധ്യമ പ്ളാ‌റ്റ്ഫോമായാലും ഇവർക്കെതിരെ നടപടിയെടുക്കും' മന്ത്രി പാർലമെന്റിനെ അറിയിച്ചു. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'നിങ്ങൾക്ക് ഇന്ത്യയിൽ കോടിക്കണക്കിന് പേരെ അക്കൗണ്ടിൽ ചേർക്കാം. പണമുണ്ടാക്കാം. പക്ഷെ ഇന്ത്യൻ നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം.' രവിശങ്കർ പ്രസാദ് പറഞ്ഞു. 'അമേരിക്കയിലെ ക്യാപി‌റ്റോളിൽ ആക്രമണം നടന്നപ്പോൾ ട്വി‌റ്റർ ഉൾപ്പടെ സമൂഹമാദ്ധ്യമങ്ങൾ പൊലീസ് അന്വേഷണത്തിനൊപ്പം നിന്നു. എന്നാൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെയാണ് നിൽക്കുന്നത്. നമ്മുടെ അഭിമാനമാണ് ചെങ്കോട്ട. ഈ ഇരട്ടത്താപ്പ് അനുവദിക്കില്ല.' മന്ത്രി അഭിപ്രായപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളെ ബഹുമാനിക്കുന്നതായും വിലമതിക്കുന്നതായും എന്നാൽ തെ‌റ്റായ വാർത്തയും അക്രമവും പടരാൻ സമൂഹമാദ്ധ്യമങ്ങൾ ഇടയാക്കിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേന്ദ്രം ചൂണ്ടിക്കാട്ടിയ 1178 അക്കൗണ്ടുകൾ ട്വിറ്ററുകൾ പൂർണമായും നീക്കം ചെയ്യാത്തതാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചത്. 583 അക്കൗണ്ടുകൾ മാത്രമാണ് ട്വി‌റ്റർ നീക്കിയത്. മറ്റ് അക്കൗണ്ടുകൾ അഭിപ്രായ സ്വാതന്ത്ര്യത്തിനെ ബാധിക്കുമെന്നതിനാൽ നീക്കാനാകില്ലെന്നാണ് ട്വി‌റ്റർ നിലപാടെടുത്തത്. ഖാലിസ്ഥാൻ വാദത്തെയും പാകിസ്ഥാനെയും പിന്തുണയ്‌ക്കുന്നതാണ് പിൻവലിക്കാൻ ആവശ്യപ്പെട്ട അക്കൗണ്ടുകൾ എന്നാണ് കേന്ദ്ര സർക്കാ‌ർ സ്വീകരിച്ച നിലപാട്.

എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതിനാൽ മാദ്ധ്യമപ്രവർത്തകരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും മാദ്ധ്യമ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾ ട്വി‌റ്റർ നീക്കിയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ട്വി‌റ്റർ അധികൃതരും കേന്ദ്ര ഐടി മന്ത്രാലയവും തമ്മിൽ കൂടിക്കാഴ്‌ച നടത്തി.

രാജ്യാന്തര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ ദുഷ്‌പ്രചാരണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഗ്രേ‌റ്റ തുൻബർഗ് ഷെയർ ചെയ്‌ത ടൂൾകി‌റ്റ് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ നൽകുന്ന ഉത്തരവ് ഉടനടി നടപ്പാക്കണമെന്നും10-12 ദിവസം കഴിഞ്ഞാണ് നടപ്പാക്കുന്നതെങ്കിൽ അത് അനുസരിക്കുന്നതായി തോന്നുകില്ലെന്നും ഐ.ടി മന്ത്രാലയം ട്വി‌റ്ററിനെ അറിയിച്ചു.