
ന്യൂഡൽഹി: എന്തുവന്നാലും പാലാ വിട്ടുകൊടുക്കില്ലെന്നും പാലായിൽ തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ അവകാശപ്പെട്ടു.
കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. നാളെ പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി കാര്യങ്ങൾ ചർച്ച ചെയ്യും. ഇതിനുവേണ്ടി ശരദ് പവാർ ഇന്ന് ഡൽഹിയിൽ തങ്ങുകയാണ്. അതിനുശേഷം എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതംബരനുമായും മാണി.സി.കാപ്പനുമായും പ്രഫുൽ പട്ടേൽ കാര്യങ്ങൾ ചർച്ചചെയ്യും.
സംസ്ഥാനത്തെ പാർട്ടിയിലുളള അഭിപ്രായവ്യത്യാസം കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചതായി ടിപി പീതാംബരൻ മാസ്‌റ്റർ അറിയിച്ചു. പാലാ സീറ്റ് ഇല്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരമെന്നും എന്നാൽ ഇടതുമുന്നണിയിൽ ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്നു മാണി.സി കാപ്പൻ പറഞ്ഞു. വേണമെങ്കിൽ കാപ്പന് കൈപ്പത്തി ചിഹ്നം നൽകുമെന്ന കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അഭിപ്രായത്തോട് കൈപ്പത്തി ചിഹ്നത്തിൽ ഇപ്പോൾ മത്സരിക്കില്ലെന്ന് കാപ്പൻ പ്രതികരിച്ചു.