
ന്യൂഡൽഹി: ഇന്ത്യൻ മണ്ണ് മോദി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന ആരോപണവുമായി രാഹുൽഗാന്ധി. ചൈനയുമായി ബന്ധപ്പെട്ട അതിർത്തി വിഷയങ്ങളിൽ വ്യക്തത വേണമെന്നും നരേന്ദ്രമോദി ചൈനയ്‌ക്ക് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2020 ഏപ്രിലിലെ സ്ഥിതി പുനസ്ഥാപിക്കാൻ കഴിഞ്ഞോയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. ദെപ്‌സാംഗ് സമതലത്തിലും ഗോഗ്രയിലും ചൈനീസ് സേന ഇപ്പോഴും തുടരുന്നുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പവിത്ര ഭൂമി ചൈനയ്ക്ക് വിട്ടു നൽകിയാണ് മോദി സർക്കാർ അതിർത്തി വിഷയത്തിൽ ഒത്തു തീർപ്പുണ്ടാക്കിയത്. ഫിംഗർ 4 വരെ ഇന്ത്യയുടെ ഭൂമിയാണ്. അത് ഫിംഗർ 3 ആയി മാറി. ഹോട്ട് സ്‌പ്രിംഗ് മേഖലകളെ കുറിച്ച് പ്രതിരോധമന്ത്രി രാജ്യസഭയിൽ ഒന്നും പറഞ്ഞില്ല. ഇതിൽ വ്യക്തമായ മറുപടി പ്രതിരോധ മന്ത്രി നൽകിയേ മതിയാകൂവെന്നും രാഹുൽ പറഞ്ഞു.
ചൈനയ്‌ക്ക് മുന്നിൽ തല ഉയർത്തി നിൽക്കാൻ മോദിക്ക് പേടിയാണ്. മൂന്ന് സേനാ വിഭാഗങ്ങളും ചൈനയെ നേരിടാൻ തയ്യാറാണ്. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.