
തിരുവനന്തപുരം: ജില്ലയിൽ തെരുവ് നായ്ക്കള്ളുടെ കടിയേൽക്കുന്ന സംഭവത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ വർഷം ജില്ലയിൽ 17,400 പേർക്കാണ് തെരുവ നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതോടെ തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്ന പ്രവർത്തനങ്ങൾക്ക് കാര്യക്ഷമത പോരെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
നഗരത്തിലാണ് തെരുവ് നായ്ക്കളുടെ ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. നഗരത്തിന്റെ ഹൃദയഭാഗമായ പാളയം, പേട്ട, കുന്നുകുഴി, ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജ് അടക്കമുള്ള ഇടങ്ങളിലും തെരുവ് നായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പേരൂർക്കട, അമ്പലമുക്ക് ഭാഗത്തും തെരുവ് നായ്‌ക്കൾ ജനങ്ങൾക്ക് ഭീതി പടർത്തുന്നുണ്ട്. നഗര കേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടിയതോടെ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. റോഡരികിൽ മാലിന്യം ഭക്ഷിക്കാൻ വരുന്ന നായ്ക്കൾ കാൽനട - വാഹന യാത്രക്കാർക്കും സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. രാത്രി ആയിക്കഴിഞ്ഞാൽ നഗരത്തിലെ റോഡുകൾ പലതം തെരുവ് നായ്ക്കൾ കൈയടക്കും. രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സ്ഥിരം സംഭമായി മാറിയിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേഗത്തിൽ വാഹനം ഓടിച്ചു പോകുമ്പോൾ യാത്രക്കാർ അപകടത്തിൽ പെടുന്ന നിരവധി സംഭവങ്ങളുമുണ്ടായി. തെരുവ് വിളക്കില്ലാത്ത ഭാഗങ്ങളിൽ രാത്രി നായ്ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പതിവാണ്.
 പല്ലുപോയ വന്ധ്യംകരണം
തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്ന നടപടി പൂർണതോതിൽ നടക്കാത്തതാണ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കിയിരിക്കുന്നത്. കോർപ്പറേഷൻ പേരിന് മാത്രമാണ് നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടുന്നതിന് കുടുംബശ്രീയെ ആണ് ഏൽപിച്ചിരിക്കുന്നത്. എന്നാൽ, ഇത് ഫലപ്രദായി നടപ്പാക്കുന്നതിന് കുടുംബശ്രീയ്ക്ക് പരിജ്ഞാനം പോരെന്നതാണ് പ്രധാന വിമർശനവമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല, നായ്ക്കളുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ എത്തുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. തെരുവ് നായ്ക്കൾക്ക് വസിക്കാൻ സ്ഥലമില്ലാതെ വരുമ്പോഴാണ് അവ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നതെന്നും ജനങ്ങളെ ആക്രമിക്കുന്നതെന്നുമാണ് കുടുംബശ്രീയിലെ പട്ടി പിടിത്തക്കാർ പറയുന്നത്.
അതേസമയം, നായ്ക്കളുടെ വന്ധ്യംകരണം ശരിയായ രീതിയിൽ നടക്കുന്നുവെന്നാണ് കോർപ്പറേഷന്റെ നിലപാട്. ഓരോ മാസവും നാനൂറോളം വന്ധ്യംകരണങ്ങൾ നടത്തുന്നുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. തിരുവല്ലത്തും പേട്ടയിലുമായാണ് വന്ധ്യംകരണം നടക്കുന്നത്. വന്ധ്യകരണം ദീർഘകാല പദ്ധതിയാണെന്നും നഗരത്തിലെ 60 ശതമാനം നായ്ക്കളെയും വന്ധ്യംകരിച്ചതായും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വന്ധ്യംകരണങ്ങൾ നഗരത്തിന് സമീപത്തുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നടത്തിയാൽ മാത്രമെ പൂർണ ഫലം ലഭിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
 നായ്ക്കൾ എത്ര? ആർക്കും അറിയില്ല
നഗരത്തിൽ എത്ര നായ്ക്കളാണുള്ളതെന്ന് സംബന്ധിച്ച് വിശ്വസനീയമായ കണക്കുകൾ ഒന്നും തന്നെ കോർപ്പറേഷന്റെ കൈയിൽ ഇല്ല. ഇത്തരത്തിൽ നായ്ക്കളുടെ ഒരു സെൻസസ് നടന്നത് 2012ൽ മൃഗസരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ്. അതിനുശേഷം ഒരു ദാശാബ്ദം എത്തുമ്പോൾ നായ്ക്കളുടെ എണ്ണം എത്രയെന്ന് ചോദിച്ചാൽ അധികൃതർ കൈമലർത്തും. ജില്ലാതല സമിതികൾ വേണം നായ്ക്കളുടെ വന്ധ്യംകരണത്തെ കുറിച്ച് വിലയിരുത്തേണ്ടത്. എന്നാൽ, സമിതികൾ യോഗം പോലും പലപ്പോഴും ചേരാറില്ലെന്നാണ് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുടെ ഭാരവാഹികൾ പറയുന്നത്. 2014-15ൽ നഗരസഭ നഗരത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം വർദ്ധിച്ചതായും കണ്ടെത്തി. എന്നാൽ, ഈ പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളൊന്നും തന്നെ കോർപ്പറേഷൻ പിന്നീട് കൈക്കൊണ്ടതുമില്ല.
 2020ൽ നായക്കളുടെ കടിയേറ്റത് ഇങ്ങനെ
ജനുവരി: 1612
ഫെബ്രുവരി: 1604
മാർച്ച്: 1241
ഏപ്രിൽ: 1237
മേയ്: 1772
ജൂൺ: 1891
ജൂലായ്: 1531
ആഗസ്റ്റ്: 1175
സെപ്തംബർ: 1169
ഒക്ടോബർ: 1390
നവംബർ: 1467
ഡിസംബർ: 1300